
കുവൈറ്റിൽ പൗരത്വ പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് പൗരത്വ അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റി കൂടുതൽ ശക്തമാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു.വ്യാജരേഖകൾ ചമച്ചും തെറ്റായ വിവരങ്ങൾ നൽകിയും പൗരത്വം നേടിയവർക്കെതിരെയും, ഇരട്ട പൗരത്വം കൈവശം വെച്ചവർക്കെതിരെയും കടുത്ത നടപടിക്കാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. തെറ്റായ മൊഴികൾ നൽകിയും രേഖകൾ തിരുത്തിയും പൗരത്വം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ തീരുമാനിച്ചു.
കുവൈറ്റ് പൗരത്വത്തോടൊപ്പം മറ്റ് രാജ്യങ്ങളുടെ പൗരത്വം കൂടി കൈവശം വെച്ചവരുടെ പൗരത്വം റദ്ദാക്കാനും കമ്മിറ്റി തീരുമാനമെടുത്തു. ഈ തീരുമാനങ്ങൾ അന്തിമ അംഗീകാരത്തിനായി മന്ത്രിസഭയ്ക്ക് സമർപ്പിക്കും. കർശനമായ പൗരത്വ പരിശോധന ഒട്ടേറെ പ്രവാസികളെയും പരോക്ഷമായി ബാധിച്ചിരിക്കുകയാണ്. പൗരത്വം റദ്ദാക്കപ്പെട്ട സ്വദേശികളുടെ സ്പോൺസർഷിപ്പിലുള്ള പ്രവാസികളുടെ വിസകൾ അസാധുവാകുന്ന സാഹചര്യം നിലവിലുണ്ട്. സ്പോൺസറുടെ പൗരത്വം നഷ്ടപ്പെടുന്നത് പ്രവാസികൾ അറിയുന്നത് പലപ്പോഴും ഇഖാമ പുതുക്കാൻ ചെല്ലുമ്പോഴോ അല്ലെങ്കിൽ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ മാത്രമാണ്. പൗരത്വവുമായി ബന്ധപ്പെട്ട ഫയലുകൾ മരവിപ്പിക്കപ്പെടുന്നത് കാരണം പല പ്രവാസികൾക്കും തങ്ങളുടെ ഇഖാമ പുതുക്കാനോ മറ്റ് നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കാനോ സാധിക്കുന്നില്ല. ഇത്തരത്തിൽ വിസ നഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങൾക്ക് ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.