
ആർഎസ്എസ്-ബിജെപി നയിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുകയും ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത് ഇടതുപക്ഷത്തിന്റെ കടമയാണെന്നും സംയുക്ത പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ ദൗത്യം പൂർത്തീകരിക്കാൻ കഴിയൂ എന്നും സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ പാർട്ടികളുടെ ഐക്യത്തിന് ചുറ്റും, മറ്റ് ജനാധിപത്യ ചിന്താഗതിക്കാരായ പാർട്ടികളെയും സമൂഹത്തിലെ വിശാല ജനവിഭാഗങ്ങളെയും അണിനിരത്തണം. വർഗ സംഘടനകളുടെ പ്രത്യേകിച്ച് ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും സംയുക്ത പോരാട്ടങ്ങൾ അത്തരം ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയായി മാറും. നമ്മുടെ രാജ്യത്ത് ഫാസിസ്റ്റ്, തീവ്ര വലതുപക്ഷ ശക്തികളുടെ ആക്രമണത്തെ ചെറുക്കാനും പിന്തിരിപ്പിക്കാനും കഴിയുന്നത് ഇടതുപക്ഷ പാർട്ടികൾക്ക് മാത്രമാണ്.
കേരളത്തിലെ എല്‍ഡിഎഫ് മാതൃക അദ്ദേഹം എടുത്തു പറഞ്ഞു. വിലക്കയറ്റം തടയുന്നതില്‍ ഭക്ഷ്യവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പറഞ്ഞ അദ്ദേഹം സാമൂഹ്യ ക്ഷേമ രംഗത്തും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേശവ്യാപകമായി പ്രചരിപ്പിച്ച്, ഇടതുപക്ഷത്തിന്റെ പ്രാധാന്യവും ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കുള്ള ബദലുമായി ഉയര്‍ത്തിക്കാട്ടാനാകണമെന്നും പറഞ്ഞു. ഈ വർഷം ഏപ്രിലിൽ നടന്ന സിപിഐ(എം) 24-ാം പാര്‍ട്ടി കോൺഗ്രസ്, നവ‑ഫാസിസ്റ്റ് പ്രവണതകൾ വർധിച്ചുവരുന്നതായി നിഗമനത്തിലെത്തി. രാജ്യം വലിയ വെല്ലുവിളികൾ നേരിടുകയാണ്. സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. സർക്കാർ സാമ്രാജ്യത്വ സമ്മർദങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങുകയും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും വിദേശ മൂലധനത്തിന്റെ ചൂഷണത്തിന് തുറന്നുകൊടുക്കുകയും ചെയ്യുന്നുവെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.