3 October 2024, Thursday
KSFE Galaxy Chits Banner 2

ആലപ്പുഴയില്‍ സഹപാഠിയെ എയർഗൺ ഉപയോഗിച്ച് അടിച്ച സംഭവം: വിദ്യാര്‍ത്ഥിയുടെ കൈയില്‍ തോക്കുണ്ടായിരുന്നു, വെടിവച്ചിട്ടില്ലെന്ന് അധികൃതര്‍

Janayugom Webdesk
ആലപ്പുഴ
August 9, 2024 4:35 pm

സ്കൂളിലെ തർക്കത്തിന് പിന്നാലെ നടുറോഡിൽ വെച്ച് വിദ്യാർഥിയായ സഹപാഠിയെ എയർഗൺ ഉപയോഗിച്ച് അടിക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തിട്ടില്ലെന്ന് അധികൃതര്‍. സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിയാണ് സഹപാഠികളായ മൂവർസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. മാരകമാവുന്ന ആയുധം ഉപയോഗിച്ച സംഭവത്തിൽ മൂന്ന് പ്ലസ്വൺ വിദ്യാർഥികളുടെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് (എസ്പിആർ) റിപ്പോർട്ട് പൊലീസ് ജുവൈനൽ കോടതിക്ക് കൈമാറി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ സ്കൂൾ വിട്ടശേഷം ബസ് സ്റ്റോപ്പിലേക്ക് നടന്നുപോയ സഹപാഠിയെ പിടിച്ചുവലിച്ചുകൊണ്ടുപോയിട്ടായിരുന്നു ആക്രമണം. കത്തികാണിച്ച് ഭീഷണിപ്പെടുത്തി എയർപിസ്റ്റലിന്റെ പത്തിഭാഗം ഉപയോഗിച്ച് വിദ്യാർഥിയെ അടിക്കുകയായിരുന്നു.

പിന്നീട് വടികളുമായി കൂടെയുള്ള മറ്റ് കുട്ടികളെയും ആക്രമിച്ചു. എയർഗണുമായി എത്തിയ വിദ്യാർഥി രണ്ട് കൂട്ടുകാരെയും കൂടെ കൂട്ടിയിരുന്നു. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികളും അന്നേദിവസം സ്കൂളിൽ ഹാജരായിരുന്നില്ല. പിറ്റേന്ന് സ്കൂളിലെത്തി മർദനമേറ്റ വിദ്യാർഥി സ്കൂൾ പ്രിൻസിപ്പലിനോട് എയർഗൺ ഉപയോഗിച്ച് തന്നെ ഭീഷണിപെടുത്തിയ വിവരം പറഞ്ഞു.
സ്കൂളിലെ വിദ്യാർഥിയുടെ കൈയിൽ എയർഗൺ കണ്ടതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ സൗത്ത് പൊലീസിൽ പരാതി നൽകി. തുടർന്ന് മർദ്ദനമേറ്റ വിദ്യാര്‍ഥികളടക്കമുള്ളവരുടെ മൊഴിയെടുത്തു. പൊലീസ് പരിശോധനയിൽ എയർഗണ്ണും കത്തിയും വീട്ടിൽനിന്നും കണ്ടെത്തി. പെല്ലറ്റ് കുടുങ്ങി ഉപയോഗ ശൂന്യമായ എയർഗണ്ണിൽനിന്ന് വെടിപൊട്ടിയോയെന്ന് തിരിച്ചറിയാൻ ബാലസ്റ്റിക് പരിശോധന നടത്തും.

പ്രാഥമിക പരിശോധനയിൽ ഉപയോഗശൂന്യമായ തോക്കാണെന്ന് കണ്ടെത്തി. കാഞ്ചിവലിച്ചാൽ പെല്ലറ്റ് പുറത്തേക്ക് വരാത്ത മോശമായ എയർഗണ്ണുമായി സഹപാഠിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥി എത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരന്റെ അമ്മാവനാണ് എയർഗൺ നൽകിയതെന്നാണ് വിദ്യാർഥിയുടെ മൊഴി. അടിപിടി കേസുകളിൽ പ്രതിയായ കളർകോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തോക്കിന് ലൈസൻസ് ആവശ്യമില്ല. ഒരാഴ്ചമുമ്പ് വീട് സന്ദർശിച്ച സമയത്ത് വിദ്യാർഥി എടുത്തുകൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ യോഗം ചേർന്നു. തുടർനടപടിക്കായി വിശദവിവരങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് അയച്ചു.

തോക്കിൽനിന്ന് വെടിയുതിർന്നിട്ടില്ല: ഡിവൈഎസ്പി

ആലപ്പുഴ: പ്ലസ് വൺ വിദ്യാർഥി തോക്കുമായി സഹപാഠിയെ വെടിയുതിർത്തുവെന്ന വാർത്ത തെറ്റാണെന്ന് ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീതിയുളവാക്കുന്ന വാർത്തയാണ് പ്രചരിപ്പിക്കുന്നത്. ചീത്തവിളിയുമായ ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബസ് സ്റ്റോപ്പിലേക്ക് നടന്നുപോയ സഹപാഠിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി മൂവർസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ എയർപിസറ്റലിന്റെ പത്തിഭാഗം ഉപയോഗിച്ച് വിദ്യാർഥിയുടെ പള്ളക്ക് അടിക്കുകായിരുന്നു. കുട്ടിയുടെ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ പെല്ലറ്റ് കുടുങ്ങി ഉപയോഗശൂന്യമായ എയർഗണ്ണാണിതെന്ന് ബോധ്യമായി. അടുത്തകാലത്ത് ഇതിൽനിന്ന് വെടിപൊട്ടിയോയെന്ന് തിരിച്ചറിയാൻ ബാലസ്റ്റിക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: stu­dent assault­ed with air­gun: Offi­cials say the stu­dent had a gun in his hand and did not fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.