19 January 2026, Monday

ഭരണഘടന സംരക്ഷിക്കാന്‍ സുദര്‍ശന്‍ റെഡ്ഡി ജയിക്കണം : ഇടതുപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന

Janayugom Webdesk
ന്യൂഡല്‍ഹി
August 30, 2025 11:10 am

ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞാവാചകം മനസ്സിലോർത്ത്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ്‌ സുദർശൻ റെഡ്ഡിക്ക്‌ വോട്ടുചെയ്യാൻ എല്ലാ എംപിമാരോടും ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ വെറും അക്കങ്ങളുടേതു മാത്രമല്ല. ഭാവി ഇന്ത്യയെ സംബന്ധിച്ച രണ്ട്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്‌. ഭരണഘടനാപരമായി മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന ജനാധിപത്യരാജ്യമായി ഇന്ത്യ തുടരണോ അതോ ഹിന്ദുത്വ ഏകാധിപത്യ രാജ്യമായി ചുരുങ്ങണോയെന്ന ചോദ്യമാണ്‌ ഉയരുന്നത്‌. ഉപരാഷ്ട്രപതി, ഗവർണർമാർ, തെരഞ്ഞെടുപ്പ്‌ കമീഷൻ തുടങ്ങിയ ഭരണഘടനാപദവികളെ പോലും കേന്ദ്രസർക്കാർ ദുരുപയോഗിക്കുകയാണെന്ന്‌ പ്രസ്‌താവനയിൽ പറഞ്ഞു.

എല്ലാ പ്രതിപക്ഷ പാർടികളുടെയും സ്ഥാനാർഥിയായി ജസ്റ്റിസ്‌ സുദർശൻ റെഡ്ഡിയുടെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കുന്നതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ( എംഎൽ )ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, ഫോർവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഉപരാഷ്ട്രപതി സ്ഥാനത്തേക്കു തന്നെ പിന്തുണക്കണമെന്നാവശ്യപ്പെട്ട്‌ മുഴുവൻ ലോക്‌സഭാ‍, രാജ്യസഭാ എംപിമാർക്കും കത്തയക്കുമെന്ന്‌ പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡി. ഞാൻ ഒരു രാഷ്‌ട്രീയ പാർടിയുടെയും അംഗമല്ല. ഭാവിയിൽ അംഗത്വമെടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. അതുകൊണ്ടുതന്നെ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാ എംപിമാരോടും വോട്ടഭ്യർഥിക്കാൻ സാധിക്കുന്ന സ്ഥാനാർഥി ഞാനാണ്‌സുദർശൻ റെഡ്ഡി പറഞ്ഞു. ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കു തന്നെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയിലാണ്‌ റെഡ്ഡിയിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.