
രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽ തുടരുന്നു. വെള്ളിയാഴ്ച (ഡിസംബർ 5) രാവിലെ ഡൽഹിയിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (എ ക്യു ഐ) 324 രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയ 304ലും മലിനീകരണ നില ‘വളരെ മോശം’ വിഭാഗത്തിലാണ്. ആർ കെ പുരം (374), ബവാന (373), നെഹ്‌റു നഗർ (366) എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തി. മന്ദിർ മാർഗ് (222), എൻ എസ് ഐ ടി ദ്വാരക (266) എന്നിവിടങ്ങളിൽ താരതമ്യേന കുറഞ്ഞ എക്യുഐ രേഖപ്പെടുത്തിയെങ്കിലും ഇവ ‘മോശം’ വിഭാഗത്തിലാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച രാവിലെ നേരിയ മൂടൽമഞ്ഞും തണുപ്പുള്ള കാറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശീത തരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസിലും പരമാവധി താപനില 23 ഡിഗ്രി സെൽഷ്യസിലും എത്താനാണ് സാധ്യത. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
വിന്റർ സീസണിലെ വായു ഗുണനിലവാരം സംബന്ധിച്ച് സെൻ്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻ്റ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് ഡൽഹിയിലെ വായുവിൻ്റെ വർധിച്ചുവരുന്ന വിഷാംശം തുറന്നുകാട്ടുന്നു. ഈ വർഷം കർഷകരുടെ വിള കത്തിക്കലിൽ നിന്നുള്ള മലിനീകരണത്തിൻ്റെ പങ്ക് ഗണ്യമായി കുറഞ്ഞിട്ടും എക്യുഐ മോശം നിലയിൽ തുടരുന്നത് പ്രാദേശിക മലിനീകരണ സ്രോതസ്സുകളുടെ സ്വാധീനം വ്യക്തമാക്കുന്നു. “വാഹനങ്ങൾ, ഇന്ധനങ്ങൾ, മാലിന്യം, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണമാണ് പ്രധാനമായും വർധിക്കുന്നത്. PM2.5‑നോടൊപ്പം നൈട്രജൻ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ വർധിക്കുന്നത് വായുവിനെ കൂടുതൽ വിഷമയമാക്കുന്നു. വാഹനങ്ങൾ, വ്യവസായശാലകൾ, വൈദ്യുതി നിലയങ്ങൾ, നിർമ്മാണ മേഖല, വീടുകളിലെ ഊർജ്ജ ഉപയോഗം എന്നിവയിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങളിലും നയങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്,” സി എസ് ഇ എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയിചൗധരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.