
വടക്കഞ്ചേരി ത്രീ സ്റ്റാർ ഓഡിറ്റോറിയത്തിൽ (കെ വി ശ്രീധരൻ നഗറിൽ) കഴിഞ്ഞ മൂന്നുദിവസമായി നടന്നു വന്ന സിപിഐ ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി സുമലതാ മോഹൻദാസ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാകുന്ന ആദ്യത്തെ വനിതയാണ് സുമലത. ഇന്നലെ രാവിലെ പ്രവർത്തന റിപ്പോർട്ടിന്മേൽ സമ്മേളന പ്രതിനിധികൾ ചർച്ച നടത്തി. ഉച്ചകഴിഞ്ഞ് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ദേശീയ കൗൺസിൽ അംഗം ജി ആർ അനിൽ, മറ്റ് മുതിർന്ന നേതാക്കളായ മുല്ലക്കര രത്നാകരൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ രാജാജി മാത്യു തോമസ്, എൻ രാജൻ, വി ചാമുണ്ണി എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകളും പൂർത്തിയാക്കി. ഉച്ചകഴിഞ്ഞ് റിപ്പോർട്ടവതരണവും പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട് എന്നിവയ്ക്ക് ശേഷം പുതിയ കൗൺസിൽ അംഗങ്ങളെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, കേരള മഹിളാസംഘം ദേശീയ കൗൺസിൽ അംഗം, ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ്, സാമൂഹ്യനിതീ വകുപ്പ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന സുമലതാ മോഹൻദാസ് മികച്ച സംഘാടകയുമാണ്. മലമ്പുഴ ഗ്രാമ പഞ്ചായത്തിൽ തുടർച്ചയായി മൂന്നു തവണ ജനപ്രതിനിധിയായ സുമലത, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മികച്ച പ്രാസംഗികയുമാണ്. ഭർത്താവ്: പാലക്കാട് അകത്തേത്തറ തോട്ടപ്പുരയിൽ വി മോഹൻദാസ് (റീജിയണൽ മാനേജർ, കെപിഎൽ ശുദ്ധി). മകൻ: അഭിഷേക് (ഡിഗ്രി വിദ്യാർത്ഥി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.