
സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ മറ്റന്നാള്‍ രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. 31 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക.
ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280 ലധികം ഉല്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50% വരെ വിലക്കുറവും നൽകും. സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും.
500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉല്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും നാളെ മുതൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.
ക്രിസ്‌മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും ഈ കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ പ്രത്യേക കൂപ്പൺ ഉപയോഗിച്ചാൽ 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
സപ്ലൈകോ അത്യാധുനികരീതിയിൽ സംവിധാനം ചെയ്യുന്ന ഷോപ്പിങ് മാളായ സിഗ്‌നേച്ചർ മാർട്ട് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. തലശേരി സിഗ്‌നേച്ചർ മാർട്ട് ജനുവരി 10നും, കോട്ടയം സിഗ്‌നേച്ചർ മാർട്ട് ജനുവരി മൂന്നാം വാരവും ഉദ്ഘാടനം ചെയ്യും. മുൻഗണനാ വിഭാഗത്തിലേയ്ക്ക് റേഷൻകാർഡുകൾ തരം മാറ്റാനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 31 ലേയ്ക്ക് നീട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.