11 February 2026, Wednesday

Related news

February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

റബ്ബറിന് ആശ്വാസമായി താങ്ങുവില

ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
November 23, 2025 10:36 pm

റബ്ബറിന്റെ താങ്ങുവില 200 രൂപയായി വർധിപ്പിച്ച തീരുമാനം നവംബർ ഒന്നുമുതൽ ഉള്ള ബില്ലുകൾക്ക് ബാധകമാക്കിയ ഉത്തരവും രാജ്യാന്തര വില വീണ്ടും തിരിച്ചുവരവിന്റെ സൂചനകൾ പ്രകടമാക്കുന്നതും റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയായി. ഉല്പാദനം ഏറ്റവും കുറഞ്ഞ സമയത്ത് സ്വാഭാവിക റബ്ബറിന്റെ വില 200ൽ നിന്ന് കൂപ്പുകുത്തിയത് കർഷകര്‍ക്ക് തിരിച്ചടിയായിരുന്നു. രാജ്യാന്തര വില ഇടിഞ്ഞതും ആഭ്യന്തര ഡിമാൻഡ് ഉയരാത്തതുമാണ് റബ്ബര്‍ മേഖലയ്ക്ക് വിനയായത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വില വീണ്ടും തിരിച്ചുവരവിന്റെ സൂചനകൾ വ്യക്തമാക്കിയത് റബ്ബര്‍ മേഖലയിൽ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. 180 രൂപയ്ക്ക് താഴെ പോയിരുന്നു ഈ സീസണിൽ രാജ്യാന്തര വില. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില മുകളിലേക്കാണ്. 10 ദിവസത്തിനിടെ ബാങ്കോക്ക് വില 10 രൂപയ്ക്ക് മുകളിൽ കൂടി. ഇപ്പോൾ വില 196 രൂപയിലാണ്. വരും ആഴ്ചകളിൽ രാജ്യാന്തര വില 200 കടക്കുമെന്നാണ് സൂചന. 

നിലവിൽ രാജ്യാന്തര വിലയേക്കാൾ 10 രൂപ താഴെയാണ് ആഭ്യന്തര വില. ആർഎസ്എസ്4 നിരക്ക് കിലോഗ്രാമിന് 186 രൂപയാണ്. വരുംദിവസങ്ങളിൽ ആഭ്യന്തര വിലയും കൂടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ജൂൺ‑ജൂലൈ മാസങ്ങളേക്കാൾ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. ജിഎസ്‌ടി പരിഷ്കരണം വഴി വാഹന വിപണിയിലുണ്ടായ ഉണർവ് റബ്ബറിനും ഗുണം ചെയ്യുന്നുണ്ട്. മാത്രമല്ല രാജ്യാന്തര വില കയറുന്നത് ടയർ കമ്പനികളുടെ ഇറക്കുമതിയെ ബാധിക്കുകയും ചെയ്യും. ആഭ്യന്തര വില ഇടിക്കാൻ ഇറക്കുമതിയെയാണ് ടയർ കമ്പനികൾ ആശ്രയിക്കുന്നത്. രാജ്യാന്തര വില കൂടി നില്‍ക്കുമ്പോൾ പക്ഷേ ഇറക്കുമതി അത്ര ലാഭകരമല്ല. 

അങ്ങനെ വരുമ്പോൾ ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതൽ ചരക്ക് ശേഖരിക്കേണ്ടി വരും. ഇത്തരമൊരു അവസ്ഥയിൽ റബ്ബര്‍ ഡിമാൻഡ് ഉയരുകയും ചെയ്യും. ഡിസംബർ പകുതിയോടെ സ്വാഭാവിക റബ്ബറിന്റെ ആഭ്യന്തര വില 200 രൂപയ്ക്ക് അടുത്തെത്തുമെന്നാണ് പ്രതീക്ഷ.റബ്ബറിന്റെ താങ്ങുവില 200 രൂപയായി വർധിപ്പിച്ച തീരുമാനം നവംബർ ഒന്നുമുതൽ ഉള്ള ബില്ലുകൾക്ക് ബാധകമാക്കി ധനവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. ഉല്പാദന ഇൻസെന്റീവ് പദ്ധതിക്ക് കീഴിൽ 180 രൂപയായിരുന്നു ഇതുവരെ കർഷകർക്ക് താങ്ങുവില നൽകിയിരുന്നത്. കർഷകർക്ക് കിലോഗ്രാമിന് കിട്ടുന്ന തുക 200 രൂപയിൽ താഴെയാണെങ്കിൽ 200 രൂപയിലെത്താൻ എത്രയാണോ വേണ്ടത് അത് സർക്കാർ നല്‍കുന്നതാണ് പദ്ധതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.