
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. അസം മനുഷ്യാവകാശ കമ്മിഷനോടാണ് അന്വേഷണം നടത്താൻ നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകൻ ആരിഫ് യെസിൻ ജ്വാഡർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ബിജെപിയുടെ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായ 2021 മേയ് മുതൽ സംസ്ഥാനത്ത് ഇതുവരെ 80 ലധികം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഇരയുടെ മേൽ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം അധികാരികൾ നടത്തുന്നത് നിയമവിധേയമാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ കമ്മിഷനെ സമീപിക്കാമെന്നും ബെഞ്ച് നിര്‍ദേശിച്ചു. പരാതിയില്‍ കമ്മിഷന് കൂടുതല്‍ അന്വേഷണം നടത്താമെന്നും കോടതി അറിയിച്ചു. എന്നാല്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരുമായി ഒരു തരത്തിലുമുള്ള ബന്ധമുള്ളവരായിരിക്കരുത് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരെന്നും കോടതിപ്രത്യേകം നിര്‍ദേശം നല്‍കി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.