20 February 2026, Friday

Related news

February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 12, 2026
February 11, 2026
February 10, 2026

വായു മലിനീകരണം; കർഷകരെ മാത്രം പഴിക്കരുതെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
December 1, 2025 10:17 pm

ഡൽഹിയിലെ വായു മലിനീകരണം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മലിനീകരണത്തിന് കർഷകർ വൈക്കോൽ കത്തിക്കുന്നതിനെ മാത്രം പഴിക്കുന്നത് അവസാനിപ്പിക്കണമെന്നും, പ്രശ്നത്തിന് പരിഹാരമില്ലെന്ന് കരുതാനാകില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വൈക്കോൽ കത്തിക്കുന്നത് ഒരു രാഷ്ട്രീയ പ്രശ്നമായോ അഭിമാന പ്രശ്നമായോ മാറ്റരുത്. ശബ്ദമുയർത്താൻ കഴിയാത്ത വിഭാഗമായതുകൊണ്ടാണ് എല്ലാവരും കർഷകരെ കുറ്റപ്പെടുത്തുന്നത്. അവർക്ക് സൗജന്യമായി ഇതിനാവശ്യമായ യന്ത്രങ്ങൾ നൽകാനും ബോധവൽക്കരണം നടത്താനും അധികൃതർ തയ്യാറാകണം.

കോവിഡ് ലോക്ക്ഡൗൺ സമയത്തും കർഷകർ വൈക്കോൽ കത്തിച്ചിരുന്നു. എന്നിട്ടും അന്ന് ഡൽഹിയിൽ നീലാകാശം കാണാൻ സാധിച്ചിരുന്നു. ഇതിനർത്ഥം മലിനീകരണത്തിന് മറ്റ് പ്രധാന കാരണങ്ങളുണ്ടെന്നാണ്. വാഹനങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നുമുള്ള മലിനീകരണമാണ് ഇതിൽ പ്രധാനം. മലിനീകരണം ശൈത്യകാലത്ത് മാത്രം ചർച്ച ചെയ്യേണ്ട ഒന്നല്ല. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന നടപടികളാണ് ആവശ്യം. വായു മലിനീകരണം തടയുന്നതിനായി ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സമർപ്പിക്കാൻ ‘കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിനോട്’ കോടതി നിർദ്ദേശിച്ചു.

വൈക്കോൽ കത്തിക്കുന്നത് തടയാനുള്ള നടപടികൾ മാറ്റിനിർത്തി, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സർക്കാർ സ്വീകരിച്ച മറ്റ് നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഡൽഹിയിലെ മലിനീകരണത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്ന ഉറവിടം ഏതെന്ന് കൃത്യമായി കണ്ടെത്തണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. കേസ് ഡിസംബർ 10‑ന് വീണ്ടും പരിഗണിക്കും. കോടതി ഇടപെടലിനിടയിലും ഡൽഹിയിലെ അന്തരീക്ഷം മോശം അവസ്ഥയിൽ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക 299 രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.