28 January 2026, Wednesday

Related news

January 27, 2026
January 27, 2026
January 27, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 13, 2026
January 10, 2026
January 5, 2026

പുതിയ പെന്‍ഷന്‍ പദ്ധതിയുമായി തമിഴ് നാട്

Janayugom Webdesk
ചെന്നൈ
January 4, 2026 10:35 am

വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ഉറപ്പുനല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലന്‍ പ്രഖ്യാപിച്ചു.ജീവനക്കാരുടേതുപോലെ പെൻഷൻകാർക്കും ആറുമാസംകൂടുമ്പോൾ ക്ഷാമബത്ത വർധിപ്പിക്കും.പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ സർക്കാർജീവനക്കാർ ജനുവരി ആറുമുതൽ സമരം പ്രഖ്യാപിച്ചിരിക്കെയാണ് മുഖ്യമന്ത്രി തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീം (ടിഎപിഎസ്) എന്നപേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

2003 മുതൽ നിലവിലുള്ള കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിന്റെ (സിപിഎസ്) പരിമിതികൾ മറികടക്കുന്നതും ഏറെക്കുറെ പഴയ പെൻഷൻ സമ്പ്രദായത്തിന്റെ പ്രയോജനംനൽകുന്നതുമാണ് ടിഎപിഎസ്. തെരഞ്ഞെടുപ്പുവർഷത്തിലെ ഈ പ്രഖ്യാപനത്തെത്തുടർന്ന് ജീവനക്കാരുടെ സംഘടന സമരം പിൻവലിക്കുകയും മുഖ്യമന്ത്രിക്ക് നന്ദിയറിയിക്കുകയും ചെയ്തു. ടിഎപിഎസിലേക്ക് ജീവനക്കാർ ശമ്പളത്തിന്റെ 10 ശതമാനംവീതമാണ് നൽകേണ്ടത്. നിശ്ചിതപെൻഷൻ നൽകുന്നതിന് അധികമായിവേണ്ട പണം സംസ്ഥാനസർക്കാർ വഹിക്കും. ശമ്പളക്കാർക്ക്‌ ലഭിക്കുന്നതുപോലെ പെൻഷൻകാർക്ക് വർഷത്തിൽ രണ്ടുതവണ ഡിഎ വർധന ലഭിക്കും. പെൻഷൻകാർ മരിച്ചാൽ അനന്തരാവകാശിക്ക് പെൻഷൻതുകയുടെ 60 ശതമാനം കുടുംബപെൻഷനായി ലഭിക്കും. വിരമിക്കുന്ന ജീവനക്കാർക്ക് പരമാവധി 25 ലക്ഷം രൂപയോ സർവീസിനൊത്ത തുകയോ ഗ്രാറ്റ്വിറ്റിയായി ലഭിക്കും.

ജീവനക്കാരൻ സർവീസിലിരിക്കെ മരിച്ചാൽ ഇതേതുക കിട്ടും. ഈ പദ്ധതി നടപ്പാക്കുന്നതിനുമുൻപ് വിരമിച്ച് സിപിഎസ് പ്രകാരം പെൻഷൻവാങ്ങുന്നവർക്ക് നഷ്ടം നികത്തുന്നതിന് പ്രത്യേക ആനുകൂല്യം അനുവദിക്കും. മതിയായ സേവനകാലയളവ് പൂർത്തിയാക്കാതെ വിരമിക്കുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ നൽകും. സംസ്ഥാനത്തെ സർക്കാർജീവനക്കാർ 20 വർഷമായി ഉയർത്തുന്ന ആവശ്യമാണ് ഡിഎംകെ സർക്കാർ നടപ്പാക്കിയതെന്ന് സ്റ്റാലിൻ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് പെൻഷൻ ഫണ്ടിലേക്ക് സംസ്ഥാനസർക്കാർ 13,000 കോടി രൂപ അനുവദിക്കേണ്ടിവരും. ഇതിലേക്കുള്ള സർക്കാർവിഹിതമായി ഓരോവർഷവും 11,000 കോടി രൂപവീതം നൽകേണ്ടിവരും. തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി ഗഗൻദീപ് സിങ് ബേദിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പരിഷ്കരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.