
മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന ഓൺലൈനിൽ ബുക്ക് ചെയ്ത് കൊറിയർ സർവിസ് വഴി ലഹരിമരുന്ന് കടത്തിയകേസിലെ പ്രതികൾക്ക് 10വർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (25), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (33) എന്നിവരെ ആലപ്പുഴ അഡീഷനൽ സെക്ഷൻസ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുവഭിക്കണം. 2023 സെപ്റ്റംബർ 23നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ റെയ്ബാൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മൈമൂൻ ലൈഫ് ഫാർമ എന്ന മെഡിക്കൽ സ്റ്റോറിലേക്കെന്ന് പറഞ്ഞ് ഹൈദരാബാദിലെ ഉയർവിദ മെഡികെയർ മരുന്ന് നിർമാണകമ്പനിക്ക് ഓൺലൈൻവഴി ഓർഡർ നൽകിയശേഷം എത്തുന്ന മാരകലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവരുടെ തട്ടിപ്പ്. 10 മില്ലിമീറ്റർ വീതമുള്ള 100 കുപ്പികളിലായി ദ്രാവകരൂപത്തിലുള്ള ഒരുലിറ്റർ ഡയസെപാം ആണ് വരുത്തിയത്. ആലപ്പുഴ മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് നമ്പരുള്ള പടമെടുത്ത് അവിടേക്ക് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ‑മെയിൽ അയച്ചു. ബന്ധപ്പെടാനായി ഇവരുടെ നമ്പരാണ് കൊടുത്തത്. എന്നാൽ, കൊറിയറുകാർ ആ നമ്പറിൽ വിളിക്കാതെ നേരേ ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നെത്തിച്ചു. സംശയം തോന്നിയ മെഡിക്കൽ സ്റ്റോറുകാർ വിവരം എക്സൈസിനെ അറിയിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. ഇതിൽ പ്രതിയായ അമീർഷാനെതിരെ കൊല്ലത്തും പാലക്കാടും എൻടിപിസി കേസുണ്ട്.
ഡയസെപാം ലഹരിമോചന ചികിത്സക്കും ശസ്ത്രക്രിയക്ക് മുമ്പും വേദസംഹാരിയായും വിഷാദരോഗത്തിനും നാഡസംബന്ധമായ ചികിത്സക്കുമാണ് ഉപയോഗിക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മാത്രമേ ഇത് നൽകാറുള്ളൂ. കേസിന്റെ വിചാരണവേളയിൽ ആലപ്പുഴ അസി എക്സൈസ് കമീഷണറായിരുന്ന എം നൗഷാദാണ് വിശദമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർകോട്ടിക് സ്പെഷൽ സി ഐയായിരുന്ന എം മഹേഷാണ് കേസ് അന്വേഷിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്ഐ ശ്രീമോൻ, അഡ്വ ദീപ്തി കേശവൻ എന്നിവർ ഹാജരായി. വാർത്തസമ്മേളനത്തിൽ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ എസ് അശോക്കുമാർ, എക്സൈസ് അസിസ്റ്റന്‍റ് കമീഷണർ എപി ഷാജഹാൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.