
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ വ്യക്തതാവാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു. ഏഴ് വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ പോകുന്നത്. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ പ്രതിചേർക്കാതിരുന്ന നടൻ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കുകയും ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ ഒമ്പത് പ്രതികളാണുള്ളത്.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2017 നവംബറിൽ കുറ്റപത്രം സമർപ്പിക്കുകയും 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. 2024 ഡിസംബർ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ 9ന് പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയാകുകയും തുടർന്ന് പ്രോസിക്യൂഷൻ്റെ മറുപടി വാദവും പൂർത്തിയാവുകയും ചെയ്തു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജികൾ 2018 ജൂണിലും 2025 ഏപ്രിൽ 7നും ഹൈക്കോടതി തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.