കർഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ടതിന് നമ്മൾ പിന്തുണയും പിൻബലവും കൊടുക്കേണ്ടതുണ്ട്. കർഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴിയിലെ കർഷകരിൽ നിന്നും സംഭരിച്ച ചീരയും പച്ചക്കറികളുമായി എറണാകുളത്ത് വൈറ്റിലയിൽ എത്തിയ ചീരവണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇലവർഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആവർത്തിച്ചു പറയുന്ന കാര്യങ്ങളാണ്. പകുതിയിൽ കൂടുതൽ രോഗങ്ങൾക്കും കാരണം ഭക്ഷണത്തിൽ നിന്നാണ് ഇവിടെയാണ് ചീരവണ്ടിയുടെ പ്രസക്തിയും. കഞ്ഞിക്കുഴിയിലെ കർഷകരുടെ വിഷ രഹിതമായ പച്ചക്കറികളും ഇല വർഗ്ഗങ്ങളും ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്നും നേരിട്ട് മേടിക്കാൻ സാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളിൽ പ്രാദേശികമായി ഇടപെടലിലൂടെ വിറ്റഴിക്കുന്നതിനുള്ള സൗകര്യങ്ങൾ കൃഷിവകുപ്പ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ മൂന്നുദിവസമാണ് കഞ്ഞിക്കുഴി പച്ചക്കറികളുടെ വില്പന.സംസ്ഥാന കർഷക അവാർഡ് ജേതാവ് എസ് പി സുജിത്തിന്റെ നേതൃത്വത്തിലാണ് ചീരവണ്ടി വിപണനം. കഞ്ഞിക്കുഴി കുടുംബശ്രീ പ്രവർത്തകയായ ശ്രീജമോൾ പി ടി യാണ് ചീര വണ്ടിയുടെ സാരഥി. വൈറ്റിലയിൽ നിന്നും കാക്കനാട് സിവിൽ സ്റ്റേഷനിൽ എത്തിയ ചീരവണ്ടിക്ക് വൻ വരവേൽപ്പാണ് ഉദ്യോഗസ്ഥർ നൽകിയത്. ഇരുപത്തയ്യായിരം രൂപ വരുമാനം സിവിൽസ്റ്റേഷനിൽ നിന്നും മാത്രം നടന്നു.
ആദ്യ വില്പന കൃഷിവകുപ്പ് മന്ത്രിയിൽ നിന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീലേഖ ബി ആർ ഏറ്റുവാങ്ങി. വൈക്കം എംഎൽഎ സി കെ ആശ മുഖ്യാതിഥിയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ, വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, എറണാകുളം ജില്ലാ കൃഷി ഓഫീസർ ഷേർലി സക്കറിയ, ഡെപ്യൂട്ടി ഡയറക്ടർമാരായ ടാനി തോമസ്, ഫാൻസി പരമേശ്വരൻ, ഇന്ദു നായർ പി,വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി ജോസഫ്, കഞ്ഞിക്കുഴി കൃഷി ഓഫീസർ റോസ്മി ജോർജ്, വൈറ്റില അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ രമേഷ് കുമാർ,കഞ്ഞിക്കുഴി സ്ഥിരം സമിതി അധ്യക്ഷ ജ്യോതിമോൾ, വാർഡ് അംഗം ഫെയ്‌സി വി ഏറനാട്, തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.