11 January 2026, Sunday

Related news

January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
January 3, 2026
January 2, 2026

മണ്ണോടു ചേര്‍ന്നു…അമ്മയ്ക്കു വേണ്ടാത്ത ആ മകന്‍

Janayugom Webdesk
കൊച്ചി
May 6, 2024 1:46 pm

എറണാകുളം പനമ്പള്ളിനഗറിൽ പ്രസവിച്ചയുടനെ അമ്മ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം നടത്തി. ബന്ധുക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചതോടെ കൊച്ചി സിറ്റി പൊലീസാണ് ആൺകുഞ്ഞിന്റെ സംസ്കാരം നടത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നവജാതശിശുവിനെ യുവതി ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞത്. പൊലീസെത്തി കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷമാണ് ഇന്നലെ സംസ്കരിച്ചത്. 

അറസ്റ്റിലായി ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന അമ്മയുടെ അനുവാദപ്രകാരമാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചത്. സംസ്കാരം വീട്ടിൽ നടത്താനുള്ള പ്രയാസങ്ങൾ കുടുംബം അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയത്.
എറണാകുളം പുല്ലേപ്പടിയിലുള്ള പൊതുശ്മശാനത്തില്‍ നടന്ന സംസ്കാരത്തിൽ മേയർ അനിൽ കുമാർ കുഞ്ഞിന്റെ മൃതദേഹത്തിൽ പൂക്കൾ സമർപ്പിച്ചു. കളിപ്പാട്ടങ്ങളും നൽകിയാണ് കേരള പൊലീസ് കുഞ്ഞിനെ യാത്രയാക്കിയത്. ആദരസൂചകമായി പ്രത്യേക സല്യൂട്ടും നൽകി. മേയറുൾപ്പെടെയാണ് അലങ്കരിച്ച കുഞ്ഞുപെട്ടി കുഴിയിലേയ്ക്ക് വച്ചത്. പിന്നാലെ മണ്ണിട്ട് മൂടിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു. അടുത്തിടെ രണ്ടാനച്ഛനും അമ്മയും കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിനെ അടക്കം ചെയ്തതിന് തൊട്ടടുത്തായാണ് ഈ കുഞ്ഞിനെയും സംസ്കരിച്ചത്. 

ജനിച്ച് മൂന്ന് മണിക്കൂർ മാത്രം പ്രായമുള്ളപ്പോഴാണ് ചോരക്കുഞ്ഞിനെ അമ്മ തന്നെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. യുവതി ലൈംഗികാതിക്രമത്തിന് ഇരയായതാണെന്നും ഗർഭം ധരിച്ചത് മറച്ചുവയ്ക്കുകയായിരുന്നുവെന്നുമാണ് സൂചന. അതേസമയം ലൈംഗികാതിക്രമത്തിന് ഇരയായതല്ല, തൃശൂരുള്ള യുവാവുമായി ബന്ധമുണ്ടായിരുന്നതാണ് ഗർഭധാരണത്തിലേക്ക് എത്തിച്ചതെന്നും പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്. റിമാൻഡില്‍ കഴിയുന്ന യുവതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

Eng­lish Summary:The body of the new­born baby was cremated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.