8 December 2025, Monday

Related news

November 21, 2025
November 21, 2025
November 12, 2025
November 12, 2025
November 6, 2025
October 27, 2025
October 27, 2025
October 6, 2025

ഓൺലൈൻ വാതുവെപ്പ് കേസ്; വിജയ് ദേവരകൊണ്ടയെ തെലങ്കാന എസ്‌ ഐ ടി ചോദ്യം ചെയ്തു

Janayugom Webdesk
ഹൈദരാബാദ്
November 12, 2025 10:45 am

ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ നടൻ വിജയ് ദേവരകൊണ്ടയെ തെലങ്കാന സർക്കാരിൻ്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചൊവ്വാഴ്ചയാണ് താരം സി ഐ ഡി ഓഫീസിൽ എസ് ഐ ടി ക്ക് മുമ്പാകെ ഹാജരായത്. ഒന്നര മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ, വാതുവെപ്പ് ആപ്പുകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലവും കമ്മീഷനും സംബന്ധിച്ചാണ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇക്കാര്യം പി ടി ഐ യോട് സ്ഥിരീകരിച്ചു. നടൻ സി ഐ ഡി ഓഫീസിൻ്റെ പിൻവശത്തെ ഗേറ്റിലൂടെയാണ് ചോദ്യം ചെയ്യലിനായി എത്തിയത്.

നിയമവിരുദ്ധ വാതുവെപ്പ് പ്രവർത്തനങ്ങൾ തടയുന്നതിനും ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസുകളുടെ സമഗ്രമായ അന്വേഷണത്തിനുമായാണ് തെലങ്കാന സർക്കാർ എസ്‌ ഐ ടി രൂപീകരിച്ചത്. പൊതുജനങ്ങളെ സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഈ വർഷം മാർച്ചിൽ നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകൾക്കും പ്രമോട്ടർമാർക്കുമെതിരെ കേസെടുത്തത്. തെലങ്കാന സ്റ്റേറ്റ് ഗെയിമിങ് ആക്ട്, ബി എൻ എസ്, ഐ ടി ആക്ട് എന്നിവയിലെ വിവിധ വ്യവസ്ഥകൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തതിന് നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളുടെ മാനേജ്‌മെൻ്റുകൾ, സിനിമ അഭിനേതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഹൈദരാബാദ് പൊലീസ് സമർപ്പിച്ച എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ, കേസിൽ 29 സെലിബ്രിറ്റികൾക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജയ് ദേവരകൊണ്ടക്ക് പുറമേ റാണ ദഗ്ഗുബതി, ലക്ഷ്മി മഞ്ചു, പ്രകാശ് രാജ്, നിധി അഗർവാൾ, അനന്യ നാഗല്ല, ടെലിവിഷൻ അവതാരക ശ്രീമുഖി എന്നിവരും ഉൾപ്പെടുന്നുണ്ട്. വിജയ് ദേവരകൊണ്ട ‘സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസഡർ മാത്രമാണ്’ എന്ന് നടൻ്റെ ലീഗൽ ടീം പ്രസ് റിലീസിലൂടെ പ്രതികരിച്ചു. സ്‌കിൽ ബേസ്ഡ് ഗെയിം എന്ന നിലയിൽ റമ്മിയെ സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.