22 January 2026, Thursday

വെർച്ച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതി പൊലീസ് കസ്റ്റഡിയില്‍

Janayugom Webdesk
ചേർത്തല
March 5, 2025 11:15 am

വെർച്ച്വൽ അറസ്റ്റിലൂടെ ചേർത്തലയിലെ വ്യാപാരിയിൽ നിന്നും 61 ലക്ഷം തട്ടിയ കേസിൽ ഒരാളെ രണ്ട് ദിവത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് സഹിലിനെ (27) യാണ് ചേർത്തല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ ആമിനക്കുട്ടിയുടെ മുമ്പാകെ ഹാജരാക്കി രണ്ട് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ 25ന് മുഹമ്മദ് സഹിലിനെയും ശുഭം ശ്രീവാസ്‌തവ(30) യെയും ഉത്തർ പ്രദേശിൽ നിന്നും ചേർത്തല പൊലീസ് പിടികൂടുകയായിരുന്നു. ശുഭം ശ്രീവാസ്‌തവയെ 27ന് തിരിച്ച് ഉത്തർപ്രദേശ് കോടതിയിലേയ്ക്ക് അയച്ചിരുന്നു. ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്‌സ്ആപ്പ് കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്‌തതായി ഭീഷണിപ്പെടുത്തി 61.40 ലക്ഷം രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിയെടുക്കുകയുമായിരുന്നു. വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ അന്തർ സംസ്ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവർ ചെയ്ത രീതി. വ്യാപാരി ചേർത്തല പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഡൽഹി, ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉത്തർ പ്രദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തത്. ചേർത്തല സിഐ ജി അരുണിന്റ നേതൃത്വത്തിലായിരുന്നു കോടതിയിൽ ഹാജരാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.