26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 23, 2025
February 28, 2025
February 28, 2025
December 26, 2024
December 19, 2024
December 12, 2024
November 29, 2024
November 12, 2024
October 23, 2024
September 6, 2024

ക്ഷേമ പെൻഷന്‍ കേന്ദ്രം വീണ്ടും മുടക്കി

 കേരളം നല്‍കിയ തുകയും വിതരണം ചെയ്യുന്നില്ല
 ലഭിക്കുന്നത് കേന്ദ്ര വിഹിതം കുറച്ചുള്ള പെന്‍ഷന്‍
Janayugom Webdesk
തിരുവനന്തപുരം
July 5, 2024 11:08 pm

ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻകാർക്ക് വിതരണം ചെയ്യാതെ കേന്ദ്രസര്‍ക്കാര്‍. സാങ്കേതികത്തകരാറിന്റെ പേരുപറഞ്ഞ് സംസ്ഥാനം നൽകിയ തുക പോലും കൃത്യമായി വിതരണം ചെയ്യാതെ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രം. പല തവണ ഇക്കാര്യം ഉന്നയിച്ചുവെങ്കിലും പരിഹാരത്തിന് കേന്ദ്ര ശ്രമമില്ല.
നിലവിൽ 1600 രൂപ വീതമാണ് സംസ്ഥാന സർക്കാർ പ്രതിമാസ ക്ഷേമ പെന്‍ഷനായി നല്‍കുന്നത്. ഇതില്‍ മുതിർന്ന പൗരന്‍മാര്‍, വിധവകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട 6.88 ലക്ഷം പേർക്ക് ചെറിയതോതിൽ കേന്ദ്ര വിഹിതമുണ്ട്. 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെയാണ് കേന്ദ്ര സർക്കാർ വിഹിതമായി അനുവദിക്കേണ്ടത്. ഇത് കേന്ദ്ര സർക്കാർ മാസങ്ങളായി മുടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ തടസപ്പെടാതിരിക്കുവാന്‍ കേന്ദ്ര വിഹിതം കൂടി ചേര്‍ത്ത തുകയും സംസ്ഥാനം മുൻകൂറായി നൽകി. എന്നാൽ, അതും പെൻഷൻകാർക്ക് വിതരണം ചെയ്യാന്‍ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇതുകാരണം 200 മുതൽ 500 രൂപവരെ പ്രതിമാസ പെൻഷനിൽ കുറയുന്നു. അതേസമയം സംസ്ഥാന സർക്കാർ ഈ തുക കുറച്ചാണ് വിതരണം ചെയ്യുന്നതെന്ന് പ്രചരിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമങ്ങളുമുണ്ടാകുന്നു. 

മുഴുവൻ തുകയും പെൻഷൻകാർക്ക് അതത് മാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ മുൻകൂറായി പണം അനുവദിക്കുന്നുണ്ട്. എന്നിട്ടും കൃത്യമായി തുക ലഭ്യമാക്കാതെ ക്ഷേമ പെൻഷൻകാരെ വലയ്ക്കുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കേന്ദ്രവിഹിതം വിതരണം ചെയ്യേണ്ടത് പിഎഫ്എംഎസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം) എന്ന കേന്ദ്ര സർക്കാർ സംവിധാനം വഴിയാണ്. കേരളം തുക കൈമാറി ആഴ്ചകൾ കഴിഞ്ഞാലും പെൻഷൻകാർക്ക് അത് എത്തിക്കാൻ പിഎഫ്എംഎസ് സംവിധാനത്തിന് കഴിയുന്നില്ല.
സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുമ്പോൾതന്നെ കേന്ദ്ര സർക്കാർ വിഹിതവും പിഎഫ് എംഎസിന്റെ കേരളത്തിലെ യൂണിറ്റ് അധികൃതർക്ക് സംസ്ഥാനം കൈമാറുന്നു. എന്നാൽ, ഗുണഭോക്താക്കളിൽ വലിയ വിഭാഗത്തിനും തുക ലഭിക്കുന്നില്ല. സംസ്ഥാന വിഹിതം മാത്രമാണ് അക്കൗണ്ടുകളിൽ എത്തുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതലാണ് ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം ‌പിഎഫ്എംഎസ് എന്ന ശൃംഖല വഴി ആക്കണമെന്ന നിർദേശം വന്നത്. ഇല്ലെങ്കിൽ കേന്ദ്രം വിഹിതം നിഷേധിക്കുമെന്ന അറിയിപ്പുണ്ടായി. ഇതനുസരിച്ച് കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. 

എന്നാൽ, കേന്ദ്ര സർക്കാർ വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് പെൻഷൻകാരുടെ പ്രയാസങ്ങൾ കുറയ്ക്കാനായി ഈ തുകയും സംസ്ഥാന സർക്കാർ മുൻകൂറായി നൽകാൻ തീരുമാനിച്ചത്. പലപ്പോഴും വായ്പ എടുക്കുന്ന പണമാണ് ഇത്തരത്തിൽ കേന്ദ്ര വിഹിതം വിതരണം ചെയ്യാനായി കൈമാറുന്നത്.
കേന്ദ്ര വിഹിതമുള്‍പ്പെടെ നല്‍കിയശേഷം റീ-ഇംപേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുകയാണ് സംസ്ഥാനം ചെയ്യുന്നത്. എന്നാല്‍ 2021 ജനുവരി മുതൽ സംസ്ഥാനം നൽകിയിട്ടും കേന്ദ്ര വിഹിതം കുടിശികയാക്കി. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടു. തുടർന്ന് 2023 ജൂൺ വരെയുള്ള വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറിൽ നല്‍കി. ഇതിനുശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല.

Eng­lish Sum­ma­ry: The Cen­ter for Wel­fare Pen­sions has been shut down again

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.