10 January 2026, Saturday

Related news

December 30, 2025
December 15, 2025
December 14, 2025
November 21, 2025
November 19, 2025
November 17, 2025
November 15, 2025
November 15, 2025
November 8, 2025
November 4, 2025

ജമ്മു കശ്‌മീരില്‍ ലെഫ്റ്റനന്റ് ഗവർണറുടെ അധികാരങ്ങൾ വിപുലീകരിച്ച് കേന്ദ്രം

എതിര്‍പ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
Janayugom Webdesk
ന്യൂഡല്‍ഹി
July 13, 2024 9:28 pm

ജമ്മു കശ്മീരിൽ ​ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പൊലീസ്, അഴിമതി വിരുദ്ധ വിഭാ​ഗം, അഖിലേന്ത്യ സർവീസ് തുടങ്ങിയവയിലെ പ്രധാന നിർദേശങ്ങൾക്ക് ലഫ്റ്റനന്റ് ​ഗവർണറുടെ അനുമതി തേടണം. പ്രോസിക്യൂഷൻ അനുമതിയിലും ഉന്നത ഉദ്യോ​ഗസ്ഥരുടെ നിയമനങ്ങൾക്കും ​ഗവണറുടെ അനുമതി അനിവാര്യമാക്കി. ജമ്മു കശ്മീർ പുനഃസംഘടനാ നിയമം 2019ന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കൂടുതൽ മേഖലയിൽ ഗവർണർക്ക് അധികാരം നൽകിയത്. നിയമത്തിലെ സെക്ഷൻ 55 പ്രകാരമുള്ള ഭേദഗതിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ​ഗവർണർക്ക് അമിതാധികാരങ്ങൾ നൽകിയിരിക്കുന്നതെന്നതും ശ്രദ്ധേയം. 

മനോജ് സിൻഹയാണ് നിലവിൽ ജമ്മു കശ്മീർ ഗവർണർ. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, പൊലീസ് പബ്ലിക് ഓർഡർ, ഓൾ ഇന്ത്യ സർവീസ്, ആന്റി കറപ്ഷൻ ബ്യൂറോ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധികാരം വിനിയോഗിക്കുന്നതിന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് ധനകാര്യ വകുപ്പിന്റെ മുൻകാല സമ്മതം ആവശ്യമില്ല. അഡ്വക്കേറ്റ് ജനറലിനെയും മറ്റ് നിയമകാര്യ ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിനുള്ള നിർദേശം ബന്ധപ്പെട്ട വകുപ്പ്, ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും മുഖേന ലെഫ്റ്റനന്റ് ഗവർണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. പ്രോസിക്യൂഷനുള്ള അനുമതി, അപ്പീൽ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ എന്നിവയ്ക്കും അനുമതി തേടണം.

ജയിലുകൾ, പ്രോസിക്യൂഷൻ ഡയറക്ടറേറ്റ്, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇനി ലെഫ്റ്റനന്റ് ഗവർണര്‍ക്ക് പ്രത്യേക അധികാരമുണ്ടാകും. അഖിലേന്ത്യ സർവീസ് ഓഫിസർമാരുടെ കേഡർ നിയമനം, അഡ്‌മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരുടെ സ്ഥലംമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചീഫ് സെക്രട്ടറി മുഖേനയോ ബന്ധപ്പെട്ട വകുപ്പ് മുഖേനയോ ലെഫ്റ്റന്റ് ഗവർണർക്ക് നിർദേശം സമർപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയ ബിജെപി സർക്കാർ മറ്റൊരു നടപടിയിലൂടെ പ്രദേശത്തെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് പ്രാദേശിക പാർട്ടികൾ ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മുനിസിപ്പൽ കൗൺസിലാക്കി മാറ്റാനുള്ള കേന്ദ്രത്തിന്റെ നടപടിയാണിതെന്ന് നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) തുടങ്ങിയ പാർട്ടികൾ വിമർശിച്ചു. കേന്ദ്രത്തിന്റെ ഈ നീക്കത്തെ സംയുക്ത രാഷ്ട്രീയ പോരാട്ടത്തിലൂടെ നേരിടുമെന്നും ബിജെപിയിതര പാർട്ടി നേതാക്കൾ പറഞ്ഞു. 

Eng­lish Sum­ma­ry: The Cen­ter has expand­ed the pow­ers of the Lieu­tenant Gov­er­nor in Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.