18 October 2024, Friday
KSFE Galaxy Chits Banner 2

Related news

July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024

തൊഴില്‍ കോഡുകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
July 12, 2024 10:31 pm

പാര്‍ലമെന്റ് പാസാക്കിയെങ്കിലും തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രാബല്യത്തില്‍ വരുത്താതിരുന്ന നാല് തൊഴില്‍ കോഡുകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. 2019ലും 20ലുമാണ് വിവാദമായ കോഡുകള്‍ പാസാക്കിയത്.
വിവാദ തൊഴില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡ്യവ്യയും തൊഴില്‍ സെക്രട്ടറി സുനിത ദവ‍്റയും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച തുടങ്ങി. സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘുമായി (ബിഎംഎസ്) കേന്ദ്ര തൊഴില്‍ മന്ത്രി ഈ ആഴ്ച ആദ്യം ചര്‍ച്ച നടത്തിയിരുന്നു. തൊഴില്‍ വകുപ്പ് സെക്രട്ടറി സെല്‍ഫ് ‑എംപ്ലായ്ഡ് വിമന്‍സ് അസോസിയേഷന്‍ (എസ്ഇഡബ്ള്യുഎ) നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. തൊഴില്‍ കോഡ് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അതിന് തങ്ങളുടെ സഹകരണം ആവശ്യപ്പെട്ടെന്നും രണ്ട് യൂണിയന്‍ നേതാക്കളും പറഞ്ഞു. 

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി നടത്തണമെന്ന് എഐടിയുസി നേതാവ് അമര്‍ജീത് കൗര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 കൊല്ലത്തിനിടെ ഒരു തവണയാണ് ഇത് നടത്തിയത്. തൊഴിലാളികളും സര്‍ക്കാര്‍ പ്രതിനിധികളും തൊഴിലുടമകളും അടങ്ങുന്ന സംവിധാനമാണിത്. തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് തൊഴില്‍ മന്ത്രി ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ച് ചേര്‍ക്കണമെന്നും അമര്‍ജീത് ആവശ്യപ്പെട്ടു. തൊഴില്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തകര്‍ക്കുന്നതാണെന്നും എഐടിയുസി നേതാവ് ആരോപിച്ചു. 

തൊഴിലാളി സംഘടനകളുടെ അവകാശങ്ങളും തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും കവര്‍ന്നെടുക്കുന്ന തൊഴില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൊഴില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ഇന്ത്യയിലെ വ്യാപാര സാഹചര്യം കൂടുതല്‍ എളുപ്പമാകുമെന്ന് അടുത്തിടെ സിറ്റി ഗ്രൂപ്പ് നടത്തിയ തൊഴില്‍ അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കോഡുകളില്‍ നിരവധി തൊഴിലാളി വിരുദ്ധതകളുണ്ടെന്ന് ബിഎംഎസ് ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ ആരോപിച്ചു. അസംഘടിത മേഖലയിലെയും കുടിയേറ്റ മേഖലയിലെയും തൊഴിലാളികള്‍ക്ക് യാതൊരു സാമൂഹ്യസുരക്ഷിതത്വവും പുതിയ നിയമത്തിലില്ലെന്ന് എസ്ഇഡബ്ള്യുഎ ദേശീയ ജനറല്‍ സെക്രട്ടറി മാലിനി ഷാ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ നിയമങ്ങള്‍ക്കും പദ്ധതികള്‍ക്കും കീഴിലുള്ള സംരക്ഷണം വേണമെന്ന് എസ്ഇഡബ്ള്യുഎ തൊഴില്‍ സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: The cen­tral gov­ern­ment has start­ed efforts to imple­ment labour codes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.