19 January 2026, Monday

Related news

January 7, 2026
January 6, 2026
December 17, 2025
December 11, 2025
November 26, 2025
October 28, 2025
October 6, 2025
September 15, 2025
August 28, 2025
August 21, 2025

ആശങ്കയുടെ കാര്‍മേഘമൊഴിഞ്ഞു: മന്ത്രി കെ രാജൻ

Janayugom Webdesk
തിരുവനന്തപുരം
December 27, 2024 11:28 pm

ചൂരൽമല പുനരധിവാസ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വിധി മനുഷ്യരെ അറിഞ്ഞുകൊണ്ടുള്ള ഒന്നാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഇതോടെ പുനരധിവാസത്തിലെ ആശങ്കയുടെ കാർമേഘം ഒഴിഞ്ഞെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരം തന്നെ നൽകും. എൽഎആർആർ നിയമപ്രകാരമേ ദുരന്തബാധിതർക്കായി ഭൂമി ഏറ്റെടുക്കാനാവൂ. അതിൽ പറയുന്ന നഷ്ടപരിഹാര തുക പൂർണമായും നൽകുകയും വേണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുമ്പോഴേക്കും കാലതാമസം വരുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം കൂടി ഉപയോഗിച്ച് ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്. 

മുൻകൂറായി ഭൂമി ഏറ്റെടുക്കുമ്പോൾ പണം കിട്ടാതെ വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ കോടതിയെ സമീപിച്ചത്. ദുരന്തബാധിതരുടെയും വയനാട്ടിലെ സർവകക്ഷി യോഗത്തിന്റെയും അഭിപ്രായം അനുസരിച്ച് മേപ്പാടിയോട് ചേർന്ന നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളാണ് ഇതിനായി സർക്കാർ നിശ്ചയിച്ചത്. ശേഷിക്കുന്നവരെയെല്ലാം ഒരിടത്ത് താമസിപ്പിക്കണം എന്ന അവരുടെ ആഗ്രഹം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിനായുള്ള നടപടികൾക്ക് പ്രത്യേക മന്ത്രിസഭ നേരത്തേ തന്നെ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. അടുത്തദിവസം യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും. പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ വീട്, ഭൂമി എന്നിവ നല്‍കാൻ സന്നദ്ധരായവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കും. പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തബാധിതരുടെ ആദ്യ പട്ടിക വയനാട് ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടുന്ന ഡിഡിഎംഎ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.