18 October 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
July 27, 2024
July 23, 2024
July 22, 2024
July 6, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024

രാജ്യത്തിന്റെ പോക്ക് അപകടാവസ്ഥയിലേക്ക്

കെ എന്‍ ബാലഗോപാല്‍
 ധനകാര്യ വകുപ്പ് മന്ത്രി
July 27, 2024 4:45 am

വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോഡി സർക്കാരിന്റെ ആദ്യബജറ്റിൽ രാജ്യം ഒട്ടേറെ പ്രതീക്ഷകൾ വച്ചിരുന്നു. പാർലമെന്റിൽ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ബിജെപി നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യബജറ്റിൽ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ പ്രതിഫലിക്കുന്ന പ്രഖ്യാപനങ്ങൾ ജനം പ്രതീക്ഷിച്ചിരുന്നു. കേരള ജനതയും മറിച്ച് ചിന്തിച്ചിരുന്നില്ല.
എന്നാൽ, കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് ആദ്യം പ്രതികരിച്ചത് കേരള സർക്കാരാണ്. അതിലെ കേരളവിരുദ്ധതയും ചുണ്ടിക്കാട്ടി. പിന്നീട് രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും പ്രതിഷേധം ഉയരുന്നതാണ് കാണാനാകുന്നത്. രാജ്യത്തിന്റെ ഭാവിയും വികസനവും ജനപുരോഗതിയും ലക്ഷ്യമിടേണ്ട ബജറ്റ് മോഡി സർക്കാരിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി മാറ്റുകയായിരുന്നു. പ്രധാനമന്ത്രിക്കസേര സംരക്ഷിക്കാൻ രാജ്യത്തിന്റെ ധനവിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ബജറ്റിൽ പ്രകടമായത്. പ്രതിപക്ഷ സംസ്ഥാനങ്ങളെയാകെ അവഗണിച്ചു. തെക്കേയിന്ത്യൻ സംസ്ഥാനങ്ങളെ പാടേ മറന്നു. ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതിന് പകരമായിട്ടാകണം കേരളത്തിന്റെ അക്കൗണ്ട് തന്നെ പൂട്ടുന്ന സമീപനം ബിജെപി സ്വീകരിച്ചത്. 

ബജറ്റിന്റെ വിശദാംശങ്ങളൊക്കെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്കുള്ള ആകെ കേന്ദ്ര ധന കൈമാറ്റത്തിനായുള്ള വകയിരുത്തലിലെ വർധന 49,394 കോടി രൂപമാത്രമാണ്. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിലൂടെ ബിഹാറിനും ആന്ധ്രാപ്രദേശിനും രണ്ടുലക്ഷം കോടിയോളം രൂപയാണ് അധികമായി നൽകുന്നത്. കേന്ദ്രഭരണം നിലനിർത്തുന്ന രണ്ട് പ്രദേശിക കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ഇത്തരത്തിൽ വാരിക്കോരി നൽകാൻ തീരുമാനിച്ചത്. ബിജെപി ഭരിക്കുന്ന ഒഡിഷയ്ക്കും ടൂറിസത്തിന്റെയും ക്ഷേത്ര നഗരികളുടെയും ബീച്ചുകളുടെയും നവീകരണത്തിന്റെ പേരിൽ വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഒപ്പം ചില വടക്കുകഴിക്കൻ സംസ്ഥാനങ്ങൾക്കും പ്രളയക്കെടുതി നേരിടാനുള്ള സഹായങ്ങൾ ലഭിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ ഉണ്ടായിട്ടില്ലാത്ത സ്വജന പക്ഷപാതിത്വമാണ് പ്രകടമായത്. നികുതിയിലൂടെയും ഭരണഘടന അംഗീകരിച്ച മറ്റ് ധനാഗമന മാർഗങ്ങളിലൂടെയും രാജ്യത്താകെനിന്നും സമാഹരിക്കുന്നതാണ് കൺസോളിഡേറ്റഡ് ഫണ്ട്. ഇത് ചില സംസ്ഥാനങ്ങൾക്കുമാത്രമായി വിനിയോഗിക്കപ്പെടുന്നത് ഫെഡറലിസത്തിന് വലിയ ആഘാതം വരുത്തിവയ്ക്കുന്ന തീരുമാനമാണ്.
ജനങ്ങൾക്കൊപ്പം നിൽക്കുകയും സഹായിക്കുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്തം നിറവേറ്റുന്നത് സംസ്ഥാന സർക്കാരുകളാണ്. അങ്ങനെയുള്ള സംസ്ഥാന സർക്കാരുകളുടെ ധനകാര്യ സ്ഥിതി മോശമാകാതെ നോക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തികഞ്ഞ പക്ഷപാതിത്വ നിലപാടാണ് സ്വീകരിക്കുന്നത്. 

കേരളത്തോട് പ്രതികാരം
കേരളം മുന്നോട്ടുവച്ച പ്രധാന ആവശ്യമായിരുന്നു 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. ബിഹാറിനും ആന്ധ്രയ്ക്കും ഒഡിഷയ്ക്കുമൊക്കെ ചില വികസന പദ്ധതികളുടെ പേരിൽ വാരിക്കോരി നൽകി. എന്നാൽ, ഭരണഘടനാപരമായി അർഹതപ്പെട്ട വായ്പ എടുക്കുന്നതിൽ നടത്തിയ അനാവശ്യമായ കേന്ദ്ര ഇടപെടലും അർഹമായ നികുതി വിഹിതം നൽകാത്തതും മൂലം ആകെ നഷ്ടപ്പെട്ടതിന്റെ ചെറിയൊരു ഭാഗമാണ് നഷ്ടപരിഹാര പാക്കേജ് ആയി ആവശ്യപ്പെട്ടത്. ഒരു രൂപപോലും അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ല.
രാജ്യത്തിന് സാമ്പത്തിക തണലാകേണ്ട ബൃഹദ് പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുടർവികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ വിഴിഞ്ഞത്തിനു ചുറ്റുമായി വലിയ നിക്ഷേപം ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ച് സംസ്ഥാനം സമർപ്പിച്ച 5000 കോടി രൂപയുടെ ‘വിസിൽ പാക്കേജ് പദ്ധതി’യും അവഗണിച്ചു. രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്തിന്റെ ദേശീയ സാമ്പത്തിക പ്രധാന്യം മനസിലാക്കിയുള്ള തീരുമാനം ഉണ്ടായില്ല.
ലോകോത്തര നിലവാരത്തിലുള്ളതാണ് കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യമെന്ന് ദേശീയ, അന്തർദേശീയതലത്തിൽ വിവിധ ഏജൻസികൾ അംഗീകരിക്കുന്നു. എല്ലാ ആരോഗ്യ സൂചകങ്ങളിലും രാജ്യത്ത് കേരളം തന്നെയാണ് മുന്നിൽ. എന്നിട്ടും പത്തുവർഷത്തിലേറെയായി കേരളം കാത്തിരിക്കുന്ന എയിംസ് പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല.
കേന്ദ്ര ധനമന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ് ചർച്ചയിൽ കേരളം മുന്നോട്ടുവച്ച ഒരാവശ്യവും പരിഗണിക്കപ്പെട്ടില്ല. പ്രീ ബജറ്റ് ചർച്ചതന്നെ പ്രഹസനമാക്കുകയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായി. ഇത്രയേറെ അവഗണിക്കപ്പെടാൻ കേരളീയർ എന്തു തെറ്റു ചെയ്തുവെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. 

സാധാരണക്കാരന് ഒന്നുമില്ല
വാർധക്യകാല, വികലാംഗ, വിധവ എന്നിങ്ങനെ മൂന്നിനം സാമൂഹ്യസുരക്ഷാ പെൻഷനുകൾക്കാണ് 200 രൂപ മുതൽ 500 രൂപവരെ കേന്ദ്ര സർക്കാർ വിഹിതമുള്ളത്. ഇത് വർധിപ്പിക്കണമെന്ന ആവശ്യം ചെവിക്കൊണ്ടിട്ടില്ല. കഴിഞ്ഞവർഷങ്ങളിലെ അതേ തുക വെറും 9,652 കോടി രൂപമാത്രമാണ് ഇത്തവണയുമുള്ളത്. എന്നാൽ, കേരളം ക്ഷേമ പെൻഷൻ വിതരണത്തിന് 11,000 കോടി രൂപ പ്രതിവർഷം ചെലവിടുന്നുണ്ട്.
കേന്ദ്ര ബജറ്റിൽ, ഭക്ഷ്യ സബ്സിഡിയിൽ 2022–23നെ അപേക്ഷിച്ച് 67,552 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 2022–23നെ അപേക്ഷിച്ച് 4,806 കോടി രൂപ കുറഞ്ഞു. 

കർഷക രക്ഷ കടലാസിൽ
കർഷകരോട് കേന്ദ്ര സർക്കാരിന് പ്രതികാര മനോഭാവമാണുള്ളതെന്ന് തെളിയിക്കുന്നതാണ് ബജറ്റ് നിർദേശങ്ങൾ. മേഖലയ്ക്കുള്ള നീക്കിയിരിപ്പ് 1.22 ലക്ഷം കോടിയാണ്. 2020–21ൽ ഇത് 1,34 ലക്ഷം കോടി രൂപയായിരുന്നു. 12,000 കോടിയോളം രൂപയുടെ കുറവുണ്ടായി. 2022–23നെ അപേക്ഷിച്ച് ഈവർഷം രാസവളം, യുറിയ സബ്സിഡികളിലും ഗണ്യമായ കുറവ് വരുത്തി. റബ്ബറിന്റെ താങ്ങുവില ഉയർത്താൻ ആവശ്യപ്പെട്ടെങ്കിലും അതുമുണ്ടായില്ല. 

കുത്തകകൾക്ക് വീണ്ടും താങ്ങ്
സാധാരണക്കാരെയും അവശരെയും കർഷകരെയും അവഗണിച്ച ബജറ്റ് കോർപറേറ്റുകൾക്ക് വീണ്ടും കയ്യയച്ച് സഹായം ഉറപ്പാക്കി. കോർപറേറ്റ് നികുതി 40 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കി കുറച്ചു. അതേസമയം ജീവിത ചെലവിന്റെ ഉയർച്ചയ്ക്ക് അനുസരിച്ചുള്ള അധിക ഇളവ് ആദായനികുതിയിൽ നൽകാതെ സ്ഥിരം വരുമാനക്കാരെയും കബളിപ്പിക്കുകയും ചെയ്തു.

യുവജനതയെ വഞ്ചിച്ചു
തൊഴിലവസരങ്ങളെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ വലിയ വിവരണമാണ് നടത്തിയത്. അഞ്ചുവർഷത്തിൽ 4.1 കോടി യുവജനങ്ങൾക്ക് ജോലി നൽകുമെന്നാണ് അവകാശവാദം. ഇതിനായുള്ള ഒരു പദ്ധതി നിർദേശവുമില്ല. പ്രധാനമന്ത്രിയുടെ തൊഴിലവസരമൊരുക്കൽ പദ്ധതിയുടെ അടങ്കൽ കഴിഞ്ഞവർഷത്തെ 2958 കോടിയിൽനിന്ന് ഇത്തവണ 2300 കോടിയായി കുറയ്ക്കുകയായിരുന്നു. അഞ്ചുവർഷത്തിൽ 20 ലക്ഷം യുവജനങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നൽകിയാൽ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്ന മിഥ്യാധാരണ സൃഷ്ടിക്കാനാണ് ശ്രമം. 

രാജ്യം കടക്കെണിയിൽ
ധനദൃഢീകരണ ന്യായം പറഞ്ഞ് സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വായ്പ എടുക്കുന്നതുപോലും നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെ ധനകാര്യ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഇത്തവണ കേന്ദ്ര ബജറ്റിന്റെ ആകെ അടങ്കൽ 48.21 ലക്ഷം കോടിയാണ്. അതിൽ 16.13 ലക്ഷം കോടി രൂപ കടമായി കണ്ടെത്തുകയാണ്. മൊത്തം വരുമാനത്തിന്റെ 33.5 ശതമാനം കടം. അതിൽ 14,72,915 കോടി രൂപ വിപണി വായ്പയാണ്. എന്നാൽ, ഈ സാമ്പത്തിക വർഷത്തെ പലിശ ചെലവാകട്ടെ 11,62,940 കോടി രൂപയും. ഏതാണ്ട് 24 ശതമാനം. ഈ യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കാൻ കേന്ദ്ര സർക്കാരിനാകില്ല.
കേരളത്തിനുള്ള കേന്ദ്ര വിഹിതങ്ങൾ വർഷം തോറും വലിയ തോതിൽ കുറയുന്നതായി ബജറ്റ് രേഖകൾ സംശയരഹിതമായി ബോധ്യപ്പെടുത്തുന്നു. കേരളത്തിന് മാത്രമാണ് ഇത്തരത്തിൽ കുറവ് വരുന്നത്.
രണ്ടു കാര്യങ്ങളാണ് കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നത്. ഒന്ന്: വല്ലാത്ത അപകടാവസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്ക്. രണ്ട്: കേരളത്തിന്റെ അർഹമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദമുണ്ടായാലേ കഴിയൂ. ജനങ്ങളുടെ സംഘടിത ശക്തിയിലൂടെ മാത്രമേ കേന്ദ്ര സർക്കാരിന്റെ ഈ തെറ്റായ നയങ്ങളെ തിരുത്താനാകൂ. അതാണ് നമ്മുടെ മുന്നിലുള്ള പ്രഥമ കടമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.