23 January 2026, Friday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

കൂട്ടത്തോടെ അടിതെറ്റി; ഓസ്ട്രേലിയയ്ക്ക് 184 റണ്‍സ് വിജയം

Janayugom Webdesk
മെല്‍ബണ്‍
December 30, 2024 10:29 pm

അവസാന ദിനത്തില്‍ ഇന്ത്യക്ക് കൂട്ടത്തോടെ അടിതെറ്റി. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 184 റണ്‍സിന്റെ വിജയം. 340 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 155ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സ് നേടിയ യശസ്വിയാണ് ടോപ് സ്കോറര്‍. ഓസീസിനുവേണ്ടി പാറ്റ് കമ്മിന്‍സ്, സ്കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നതാന്‍ ലിയോണിന് രണ്ട് വിക്കറ്റുണ്ട്. ഇതോടെ പരമ്പരയില്‍ ഓസീസ് 2–1ന് മുന്നിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകാനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി കൂടിയാണ് ഈ തോല്‍വി. നേരത്തെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്കോര്‍ 234ല്‍ നില്‍ക്കേ നതാന്‍ ലിയോണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ബുംറ അഞ്ച് വിക്കറ്റെടുത്തു. 

രണ്ടാം ഇന്നിങ്സില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 33 റണ്‍സിനിടെ മുന്‍നിര താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശര്‍മ്മ (9), കെ എല്‍ രാഹുല്‍ (0), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തില്‍ നഷ്ടമായത്.
നാലാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്സ്വാള്‍-റിഷഭ് പന്ത് സഖ്യം ക്രീസില്‍ ഉറച്ചുനിന്ന് പ്രതീക്ഷ സമ്മാനിച്ചിരുന്നു. 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയെ സമനിലയിലെത്തിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് പുറത്തായി. 30 റണ്‍സെടുത്താണ് താരം മടങ്ങിയത്. പന്തും ജയ്സ്വാളും മാത്രമാണ് രണ്ടക്കം കണ്ടത്. 

പിന്നാലെ അതിവേഗം രവീന്ദ്ര ജഡേജയും (2)പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത നീതിഷ് റെഡ്ഡി പിടിച്ചുനില്‍ക്കുമെന്ന് കരുതിയെങ്കിലും ഒരു റണ്‍എടുത്ത റെഡ്ഡിയെ ലിയാണ്‍ മടക്കി. പിന്നാലെ അവസാന പ്രതീക്ഷയായിരുന്ന ജയ്സ്വാളിനെ വീഴ്ത്തി കമ്മിന്‍സ് ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാക്കി. ആകാശ് ദീപ് (7), ജസ്പ്രീത് ബുംറ(0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വാഷിങ്ടണ്‍ സുന്ദര്‍ (5) പുറത്താവാതെ നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.