
അവസാന പന്ത് വരെ ആവേശം നിറഞ്ഞ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡിന് കിരീടം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് റണ്‍സ് വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍മാരായ ലുയാൻ‑ഡ്രെ പ്രിട്ടോറിയസും റീസ ഹെന്‍ഡ്രിക്സും ചേര്‍ന്ന് 9.4 ഓവറില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 35 പന്തില്‍ 51 റണ്‍സെടുത്ത പ്രിട്ടോറിയസിനെയാണ് ആദ്യം നഷ്ടമായത്. അഞ്ച് ഫോറും രണ്ട് സിക്സറും ഇതില്‍ ഉള്‍പ്പെടും. 37 പന്തില്‍ 37 റണ്‍സെടുത്ത് റീസ ഹെന്‍ഡ്രിക്സും പുറത്തായി. പിന്നീട് 16 പന്തില്‍ 31 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്‍റി രണ്ട് വിക്കറ്റ് നേടി.
മികച്ച തുടക്കം ന്യൂസിലാന്‍ഡിന് ലഭിച്ചെങ്കിലും സ്കോര്‍ 200 കടത്താനായില്ല. ഓപ്പണിങ് കൂട്ടുകെട്ടില്‍ ടിം സീഫെര്‍ട്ടും ഡെവോണ്‍ കോണ്‍വയും 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സീഫെര്‍ട്ട് സ്കോര്‍ അതിവേഗം ഉയര്‍ത്താന്‍ ബുദ്ധിമുട്ടി. 28 പന്തില്‍ 30 റണ്‍സെടുത്താണ് താരം പുറത്തായത്. സ്കോര്‍ 100 കഴിഞ്ഞതും കോണ്‍വയും പുറത്തായി. 31 പന്തില്‍ 47 റണ്‍സാണ് താരം നേടിയത്. മാര്‍ക്ക് ചാപ്മാന്‍ (മൂന്ന്) നിരാശപ്പെടുത്തി. 27 പന്തില്‍ 47 റണ്‍സെടുത്ത് രചിന്‍ രവീന്ദ്ര മികച്ച സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (16), മൈക്കല്‍ ബ്രേസ്‌വെല്‍ (15) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റ് നേടി. നാന്ദ്രെ ബര്‍ഗര്‍, ക്വെന മഫക, സെനുരാന്‍ മുത്തുസാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സിംബാബ്‌വെയാണ് പരമ്പരയിലുണ്ടായിരുന്ന മറ്റൊരു ടീം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.