
വികസന കാര്യത്തില്‍ എല്ലാ വിഭാഗത്തേയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനോട് മുഖം തിരിക്കുന്ന സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷത്തിനും കേരളത്തെ എല്ലാതരത്തിലും ഞെരുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
2016 മുതല്‍ സര്‍ക്കാര്‍ ക്ഷമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നടപ്പാക്കിവരുന്ന സമഗ്രമായ ജനകീയ വികസന നയങ്ങളുടെ തുടര്‍ച്ചയും ഫലവുമാണ് ഇപ്പോഴത്തെ നേട്ടമെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 1982 മുതല്‍ 2016 വരെയുള്ള പതിവ് ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷികള്‍ മാറി വരുന്നതായിരുന്നു. അതിന്റെ ഫലം ഓരോ അഞ്ച് വര്‍ഷവും നടപ്പാക്കുന്ന വികസന ക്ഷേമപദ്ധതികള്‍ക്ക് തുടര്‍ച്ച ഉണ്ടാകാതെ പോവുകയെന്നതായിരുന്നു.
2016ല്‍ അധികാരമേല്‍ക്കുമ്പോള്‍ ‘വികസന മരവിപ്പ്’ ബാധിച്ച കേരളത്തെയാണ് കണ്ടത്. തകര്‍ന്ന റോഡുകളും തകരാനിരിക്കുന്ന പാലങ്ങളും ഈ നാടിന്റെ പ്രതീകം പോലെയായി. ദേശീയപാതാ വികസനം അസാധ്യമെന്നുകണ്ട് ദേശീയപാതാ അതോറിട്ടി അതിന്റെ ഓഫിസ് അടച്ചുപൂട്ടി കേരളം വിട്ടു. 600 രൂപ മാത്രമായിരുന്ന ക്ഷേമപെന്‍ഷന്‍ 18 മാസം കുടിശികയായി. പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി. സര്‍ക്കാര്‍ ആശുപത്രികള്‍ സൗകര്യങ്ങളും മരുന്നുകളുമില്ലാതെ പ്രതിസന്ധിയില്‍. വികസനവും വളര്‍ച്ചയും മുരടിച്ച് നാട് വിറങ്ങലിച്ചു നിന്ന അവസ്ഥ. അവിടെ നിന്നാണ് നാം തുടങ്ങിയത്. ഈ നേട്ടങ്ങളിലേക്കുള്ള പാതയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെയാണ് ഈ സര്‍ക്കാര്‍ അഭിമുഖീകരിച്ചത്.
ഒന്നിനുപുറകെ ഒന്നായി പ്രകൃതിക്ഷോഭങ്ങള്‍, മഹാപ്രളയങ്ങള്‍, നിപ, തുടര്‍ന്ന് ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ് മഹാമാരി. ഈ പ്രതിസന്ധികളെല്ലാം നമ്മെ തകര്‍ക്കുമായിരുന്നു. ആ ഘട്ടത്തില്‍ പക്ഷേ, കേരളം പതറിയില്ല. നമ്മള്‍ തകര്‍ന്നുപോയില്ല. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മഹാമാരിക്കാലത്ത് ഒരു വീടും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും തയ്യാറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കി. എന്നാല്‍, ഒരു വശത്ത് പ്രകൃതി നമ്മെ പരീക്ഷിച്ചപ്പോള്‍, മറുവശത്ത് കേന്ദ്ര സര്‍ക്കാര്‍ വിഷമിപ്പിച്ചു. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ സാമ്പത്തിക ഉപരോധത്തിന്റെ വിദ്രോഹസമീപനം നാം നേരിട്ടു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റെ ഈ രീതികളെല്ലാം തുറന്നുകാട്ടണം. ഇതെല്ലാം തന്നെ ഒരു നാടിനോടും ചെയ്യാൻ പാടില്ലാത്തതാണെന്ന് നമ്മള്‍ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.