
പുന്നപ്ര‑വയലാര്‍ രക്തസാക്ഷികളുടെ മണ്ണായ ആലപ്പുഴ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ആവേശത്തിലേയ്ക്ക്. കയ്യൂര്‍, പാളയം, ശൂരനാട് എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച പതാക, ബാനര്‍, കൊടിമര ജാഥകള്‍ ഇന്ന് വൈകിട്ട് മൂന്നിന് ജില്ലയില്‍ പ്രവേശിക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രീകരിച്ച് പുഷ്പാര്‍ച്ചനയ്ക്ക് ശേഷം വൈകിട്ട് ആറിന് ആലപ്പുഴ ബീച്ചില്‍ സജ്ജീകരിക്കുന്ന അതുല്‍കുമാര്‍ അഞ്ജാന്‍ നഗറില്‍ സ്വാതന്ത്ര്യ സമര സേനാനി പി കെ മേദിനി പതാക ഉയര്‍ത്തും.
ജില്ലയിലെ വിപ്ലവ സ്മരണകളുണര്‍ത്തുന്ന വിവിധ സ്മൃതിപഥങ്ങളില്‍ നിന്നുള്ള നൂറ് അനുബന്ധജാഥകള്‍ പതാക, ബാനര്‍, കൊടിമരജാഥകളെ ബീച്ചിലേയ്ക്ക് അനുഗമിക്കും. നഗരം സമ്മേളന പ്രചാരണത്താല്‍ ചെമ്പതാക പുതച്ച് നില്‍ക്കുകയാണ്. കൊടിതോരണങ്ങളും ബാനറുകളും കമാനങ്ങളും നിരന്നുകഴിഞ്ഞു. പുന്നപ്ര‑വയലാര്‍ സമരകാലം മുതലുള്ള നേതാക്കളുടെ സ്മൃതി ചിത്രങ്ങള്‍ പ്രധാന കവലകളെ അലങ്കരിക്കുന്നു. സമ്മേളനം വിളംബരം ചെയ്തുകൊണ്ടുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, കാവ്യമേള, ഗാനാമൃതം എന്നിങ്ങനെയുള്ള വിവിധ പരിപാടികള്‍ ഇതിനകം ഏറെ ജനശ്രദ്ധനേടി. തിങ്കളാഴ്ച ആരംഭിച്ച ചരിത്രപ്രദര്‍ശനം ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍ പതാകജാഥയും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി വസന്തം ബാനര്‍ജാഥയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കിസാൻസഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ കൊടിമര ജാഥയും നയിക്കുന്നു. സി എൻ ജയദേവൻ പതാകയും ടി വി ബാലൻ കൊടിമരവും വി ചാമുണ്ണി ബാനറും ഏറ്റുവാങ്ങും. ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി മൺമറഞ്ഞ നേതാക്കളുടെ സ്മരണക്കായി ബീച്ചില്‍ നൂറ് പതാകകൾ ഉയരും. സംഘാടക സമിതി ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ് സോളമൻ എന്നിവരുടെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇന്ന് ജില്ലയില്‍ പ്രവേശിക്കുന്ന ജാഥകള്‍ക്ക് പ്രധാന കേന്ദ്രങ്ങളില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കും. സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 12 വരെയാണ് സംസ്ഥാന സമ്മേളനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.