
പാക്കിസ്ഥാനിലെ പ്രളയ സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ വിചിത്ര പരിഹാരമാർഗവുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന പാക്കിസ്ഥാനികൾ പ്രളയജലം വീപ്പകളിൽ ശേഖരിച്ചു വയ്ക്കണമെന്നും ഓടകളിലേക്ക് വെള്ളം ഒഴുക്കിവിടരുതെന്നുമാണ് ആസിഫിന്റെ വിചിത്ര നിർദേശം. പ്രളയത്തെ അനുഗ്രഹമായി കാണണമെന്നും ആസിഫ് പറഞ്ഞു. പാകിസ്ഥാനിലെ ദുനിയ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. ‘പ്രളയ സാഹചര്യത്തിനെതിരെ പ്രതിഷേധിക്കുന്നവർ പ്രളയജലം വീട്ടിലേക്ക് കൊണ്ടുപോകണം. ഈ വെള്ളം അവരുടെ വീടുകളിൽ വീപ്പകളിലും കണ്ടെയ്നറുകളും സൂക്ഷിക്കണം. ഈ വെള്ളത്തെ അനുഗ്രഹമായി കരുതി സൂക്ഷിച്ചു വയ്ക്കുകയാണ് വേണ്ടത്.’–ഖ്വാജ ആസിഫ് പറഞ്ഞു.
വൻകിട പദ്ധതികൾക്കായി 10–15 വർഷം കാത്തിരിക്കുന്നതിനുപകരം, വേഗത്തിൽ പൂർത്തിയാകുന്ന ചെറിയ അണക്കെട്ടുകൾ പാകിസ്ഥാൻ നിർമ്മിക്കണമെന്നും ആസിഫ് നിർദ്ദേശിച്ചു. “നമ്മൾ വെള്ളം അഴുക്കുചാലിലേക്ക് വിടുകയാണ്. നമ്മൾ അത് സംഭരിക്കണം, അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഉണ്ടായ റെക്കോർഡ് വെള്ളപ്പൊക്കത്തിൽ 2 ദശലക്ഷത്തിലധികം ആളുകൾ ദുരിതത്തിലായതായി പഞ്ചാബ് ഇൻഫർമേഷൻ മന്ത്രി അസ്മ ബൊഖാരി പറഞ്ഞു. പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) കണക്കുകൾ പ്രകാരം, ജൂൺ 26 മുതൽ ഓഗസ്റ്റ് 31 വരെ, വെള്ളപ്പൊക്കത്തിൽ 854 പാകിസ്ഥാനികൾ മരിക്കുകയും 1,100 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.