26 February 2026, Thursday

Related news

February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026

സംസ്ഥാന ബിജെപിയിൽ ഉടച്ചുവാർക്കൽ സുരേന്ദ്രന്റെ ഭാവിയും ത്രാസിൽ

ബേബി ആലുവ
കൊച്ചി
June 16, 2023 8:02 pm

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളാ ബിജെപിയെ ഉടച്ചുവാർക്കാൻ ആർഎസ്എസ് നേതൃത്വം രംഗത്തിറങ്ങിയതോടെ, സംസ്ഥാന നേതൃത്വത്തിലെ കെ സുരേന്ദ്രൻ അടക്കം പലരുരുടെയും ഭാവി ത്രാസിലായി. സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ സ്ഥാനത്തു നിന്ന് തെറിപ്പിച്ച് ആർഎസ്എസ് സംസ്ഥാനക്കമ്മിറ്റി അംഗമായി ഒതുക്കിയത് ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ള മുന്നറിയിപ്പാണെന്നാണ് റിപ്പോർട്ടുകൾ.
2021 ലെ നിയമസഭാ തെരത്തെടുപ്പിനു ശേഷം, സംസ്ഥാന ബിജെപിയിൽ സമ്പൂർണ അഴിച്ചു പണി ശുപാർശ ചെയ്ത് ഇപ്പോഴത്തെ പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം ഗണേശന്റെയും കെ സുരേന്ദ്രന്റെയും സ്ഥാനചലനം ഉറപ്പായിരുന്നെങ്കിലും, ഡൽഹിയിലുള്ള സ്വാധീനമുപയോഗിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ സുരേന്ദ്രന്‍ രക്ഷയ്ക്കെത്തിയതോടെ ഗണേശനും സ്ഥാനത്തു തുടരാനുള്ള സാഹചര്യം ഉരുത്തിരിയുകയായിരുന്നു.
2021 ലെ ദയനീയ തോൽവിക്ക് കളമൊരുക്കിയ പാർട്ടിക്കുള്ളിൽ കൊടികുത്തി വാഴുന്ന അഴിമതി, വിവാദമായ കുഴൽപ്പണക്കേസ്, രൂക്ഷമായ വിഭാഗീയത തുടങ്ങിയ കാര്യങ്ങൾ അക്കമിട്ടു നിരത്തിയാണ് ഗണേശനും സുരേന്ദ്രനുമടക്കമുള്ള നേതൃത്വത്തിനെതിരെ സമൂലമായ അഴിച്ചു പണിക്ക് ആനന്ദബോസ് ശുപാർശ ചെയ്തത്. അതോടെ, സുരേന്ദ്രന്റെയും കൂട്ടരുടെയും കണ്ണിലെ കരടായി ആനന്ദബോസ്. ഗവർണറായ ശേഷം ആദ്യ സന്ദർശനത്തിന് കേരളത്തിലെത്തിയ അദ്ദേഹത്തെ ബഹിഷ്കരിച്ചാണ് പക തീർത്തത്. ആനന്ദബോസിനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിച്ചത് കേരള നേതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണെന്ന പരിഭവവും കുറെ നാൾ കൊണ്ടു നടന്നു.
സംസ്ഥാന പാർട്ടിയിലെ അവസ്ഥ ഇന്ന് പഴയതിനെക്കാൾ പലമടങ്ങ് രൂക്ഷമായിരിക്കുന്നു എന്നാണ് ആർഎസ്എസിന്റെ വിലയിരുത്തലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിഭാഗീയത വർദ്ധിച്ചു. വലിയ പ്രതീക്ഷയോടെ പാർട്ടിയിലേക്കു വന്ന പലരും തിരിച്ചു പോയിത്തുടങ്ങി. ഇ ശ്രീധരനെപ്പോലുള്ളവർ മനസ് മടുത്ത് പുനർചിന്തനത്തിനൊരുങ്ങുന്നു. ഒ രാജഗോപാലിനെയും കുമ്മനം രാജശേഖരനെയും പോലുള്ള മുതിർന്ന നേതാക്കൾ പോലും നിരാശരാണ്. ആരെയും കൂട്ടിയിണക്കിക്കൊണ്ടുപോകാനുള്ള മനഃസ്ഥിതിയില്ല നേതൃത്വത്തിന്. പ്രസിഡണ്ടിന്റെ വൺമാൻഷോ മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്-ഇങ്ങനെ പോകുന്നു, ആർഎസ്എസിന്റെ കണ്ടെത്തലുകൾ.
ഏറ്റവുമൊടുവിലായി, ദേശീയ നേതൃത്വം അതീവ താല്പര്യത്തോടെ നിർദ്ദേശിച്ച, കഴിഞ്ഞ ഈസ്റ്റർ വാരത്തിലെ ക്രൈസ്തവ ഭവനങ്ങളിലെ സന്ദർശനം വഴിപാടാക്കി മാറ്റിയതും ആർഎസ്എസ്-പാർട്ടി ദേശീയ നേതൃത്വങ്ങളെ കടുത്ത അതൃപ്തിയിലാക്കിയിട്ടുണ്ട്. നിയോജക മണ്ഡലം കമ്മിറ്റികൾ രണ്ടാക്കി പുനഃസംഘടിപ്പിച്ചും ജില്ലാ പ്രസിഡന്റുമാരെ ഇളക്കി പ്രതിഷ്ഠിച്ചും താഴെത്തട്ടു മുതൽ പാർട്ടിക്ക് പുതുജീവൻ കൊടുക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഭൂരിപക്ഷം ജില്ലകളിലും ഭാരവാഹികൾ നിഷ്ക്രിയരാണ്. പഴയ സംസ്ഥാന നേതൃത്വത്തിൽ എം ടി രമേശ് മാത്രമാണ് സ്ഥാനത്ത് അവശേഷിക്കുക എന്ന ആഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഏതായാലും, സുരേന്ദ്രന് രക്ഷാകവചം തീർക്കാൻ മന്ത്രി മുരളീധരൻ ഡൽഹിയിൽ പതിവ് പരിപാടികൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.

eng­lish summary;The future of Suren­dran in the state BJP is also on the line

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.