
അര നൂറ്റാണ്ട് കാലത്തെ സിനിമ ജീവിതത്തിന് വിരാമമിട്ട ശ്രീനിവാസന്റെ വിയോഗത്തോടെ മലയാളികൾക്ക് നഷ്ടമാകുന്നത് പകരക്കാരനില്ലാത്ത പ്രതിഭയെ. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ശ്രീനിവാസൻ മലയാള സിനിമയിൽ നർമ്മത്തിന് പുതിയ ഭാവം നൽകി. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 48 വർഷക്കാലം നീണ്ടുനിന്നതായിരുന്നു ആ സിനിമാ ജീവിതം.
1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി.
നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളിലൂടെ ജീവിതനൊമ്പരങ്ങൾ ആവിഷ്കരിച്ചവയാണ് ശ്രീനിവാസൻ സിനിമകൾ. സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കിയത്. കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു. മലയാള സിനിമയുടെ സുവർണ കാലത്ത് ഒട്ടേറെ ഹിറ്റുകളാണ് സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്നത്.
ടി പി ബാലഗോപാലൻ എംഎ(1986), ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്(1986), നാടോടിക്കാറ്റ്(1987), പട്ടണപ്രവേശം(1988), വരവേല്‌പ്(1989) എന്നിങ്ങനെ മലയാളികൾ എന്നും ഓർക്കുന്ന ഹിറ്റുകൾ സമ്മാനിച്ചത് ഇവരുടെ കൂട്ടുകെട്ടായിരുന്നു. ദാസനും വിജയനും പോലുളള മോഹൻലാൽ, ശ്രീനിവാസൻ കഥാപാത്രങ്ങൾ മലയാളികളെന്നും നെഞ്ചേറ്റിയത് ചരിത്രം.
പ്രിയദർശൻ, മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ ഒന്നിച്ചപ്പോഴും ഒട്ടേറെ ഹിറ്റുകൾ പിറന്നു. അരം+അരം= കിന്നരം, വെള്ളാനകളുടെ നാട്, അക്കരെയക്കരെയക്കരെ, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയവ മൂവരും ഒന്നിച്ച ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന സിനിമക്ക് കഥ ഒരുക്കിയതും ശ്രീനിവാസൻ ആയിരുന്നു. ഗോളാന്തര വാർത്ത, കഥപറയുമ്പോൾ, മഴയെത്തും മുൻപേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുമായും ശ്രീനിവാസൻ ഒന്നിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.