
ചൊക്രമുടിയിൽ സർക്കാർ ഭൂമി കയ്യേറി, വ്യാജ രേഖകളുടെ പിൻബലത്തിൽ പട്ടയം സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ വിഭാഗം പട്ടയം റദ്ദാക്കിയ 1.05 ഏക്കറും അവിടെ നിർമിച്ചിരുന്ന റിസോർട്ടും സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു. ചൊക്രമുടിയുടെ കവാടത്തിലുള്ള വിന്റർ ഗാർഡൻ റിസോർട്ടാണ് റവന്യു അധികൃതർ ഏറ്റെടുത്തത്. പട്ടയ ഫയലിലെ വിവരങ്ങളനുസരിച്ച് ചൊക്രമുടി, വാഴയിൽ മേരിക്കുട്ടി വർഗീസ് എന്നയാൾ കൈവശം വച്ചിരുന്ന ഭൂമിയാണിത്.
എന്നാൽ റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിൽ താലൂക്ക് ഓഫിസിലുള്ള പട്ടയ ഫയലിൽ 1969ൽ ഭൂമി പതിച്ചു നൽകിയതായി രേഖകളുണ്ടെങ്കിലും പട്ടയ അപേക്ഷകൻ റവന്യു ഇൻസ്പെക്ടർക്ക് നൽകിയ മൊഴി, പട്ടയത്തിന്റെ ഓഫിസ് പകർപ്പ്, മഹസർ, സ്കെച്ച് എന്നിവ ഉണ്ടായിരുന്നില്ല. മാത്രമല്ല 2741 എന്ന മറ്റൊരു സർവേ നമ്പറിന്റെ മറവിലാണ് ഈ ഭൂമി കൈവശം വച്ചിരുന്നതെന്നും കണ്ടെത്തി. 1996ൽ രാജകുമാരി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തീറാധാര പ്രകാരം ടി എം ജോസഫ് എന്നയാൾക്ക് അവകാശം സിദ്ധിച്ച ഭൂമിയാണിതെന്ന് വ്യക്തമാക്കുന്നു. സർവേ നമ്പർ 271ൽ ഉൾപ്പെട്ട 354.5900 ഹെക്ടർ വിസ്തീർണമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ഇതെന്ന് റവന്യു വിഭാഗം കണ്ടെത്തിയതോടെയാണ് പട്ടയം റദ്ദാക്കി ഭൂമിയേറ്റെടുത്തത്.
പട്ടയം റദ്ദാക്കുന്നതിന് മുൻപ് രേഖകൾ ഹാജരാക്കി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കൈവശക്കാർക്ക് ആറു തവണ റവന്യു വിഭാഗം അവസരം നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.