അതീവ സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങൾ മുതൽ മെഡിസിൻ വെന്റിങ് മെഷീൻ വരെ. വിദ്യാർത്ഥികളുടെ വ്യത്യസ്തവും നൂതനവുമായ കണ്ടുപിടുത്തങ്ങൾക്ക് വേദിയായിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ. മൂന്നു ദിവസങ്ങളിലായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദർശനം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രദർശനം ഉദ്ഘാടനം ചെയ്തു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക, ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും വേദി ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിവിധ സർവ്വകലാശാലകളുടെയും കോളേജുകളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 33 സ്റ്റാളുകളാണ് പ്രദർശന വേദിയിൽ ഒരുങ്ങിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും തുറന്ന ചർച്ചയ്ക്കുമുള്ള സൗകര്യങ്ങളും വേദിയിലുണ്ട്. കുസാറ്റിലെ വിവിധ വിഭാഗങ്ങൾ, മഹാത്മാഗാന്ധി സർവ്വകലാശാല, കേരള സർവകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്, , കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, തുടങ്ങിയവയുടെയും വിവിധ കോളജുകളുടെയും സ്റ്റാളുകൾ ഒരുങ്ങിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കുസാറ്റ് വൈസ് ചാൻസിലർ ഡോ എം. ജുനൈദ് ബുഷ്റി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ കെ. കെ സാജു, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി. പി ജഗതി രാജ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.