
ഓൺലൈൻ ലൈവ് സ്ട്രീമിംഗിനിടെ തന്റേ വ്യൂവേഴ്സ് നല്‍കിയ വെല്ലുവിളി ഏറ്റെടുത്ത് അമിതമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച സ്പാനിഷ് ഇൻഫ്ലുവൻസർ കിനായ് ആൽബെർട്ടോ ബ്രാവോ ജിമെനെസ് ദാരുണമായി മരണപ്പെട്ടു. ജനുവരി ഒന്നിന് പുലർച്ചെയാണ് ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. കാഴ്ചക്കാർ നൽകുന്ന പണത്തിന് പകരമായി അപകടകരമായ പ്രവൃത്തികൾ തത്സമയം ചെയ്തു കാണിക്കുന്ന ‘പെ പെ’ എന്നറിയപ്പെടുന്ന ഓൺലൈൻ ഗ്രൂപ്പിലെ ചലഞ്ചാണ് യുവാവിന്റെ ജീവനെടുത്തത്. ഈ ചലഞ്ചിന്റെ ഭാഗമായി ആറ് ഗ്രാം കൊക്കെയ്നും ഒരു കുപ്പി വിസ്‌കിയും പൂർണ്ണമായും കഴിക്കാമെന്നായിരുന്നു കിനായ് കാഴ്ചക്കാർക്ക് വാഗ്ദാനം നല്‍കിയത്. ഒരു സ്വകാര്യ സ്ട്രീമിംഗിലൂടെ ഈ വെല്ലുവിളി നടപ്പിലാക്കുന്നതിനിടെ തന്റെ കിടപ്പുമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിവരം അറിഞ്ഞ് ആംബുലൻസ് എത്തുന്നതിന് മുൻപേ തന്നെ യുവാവ് മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കിനായ്‌ക്കൊപ്പം താമസിച്ചിരുന്ന മാതാവ് തെരേസയാണ് പുലർച്ചെ കിടപ്പുമുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പുലർച്ചെ ഏകദേശം രണ്ട് മണിയോടെ ബാത്ത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ മകന്റെ മുറിയുടെ വാതിൽ പാതി തുറന്നു കിടക്കുന്നത് കണ്ടത്. എന്താണ് ചെയ്യുന്നതെന്ന് അവനോട് ചോദിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. അകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും തറയിൽ വസ്ത്രങ്ങളോ മറ്റോ കിടന്നിരുന്നതിനാൽ വാതിൽ പൂർണ്ണമായി തുറക്കാൻ കഴിഞ്ഞില്ല” എന്നാണ് തെരേസ മാധ്യമങ്ങളോട് പറഞ്ഞത്.
ഇയാളുടെ ആരോഗ്യനില വഷളാകുന്നത് ശ്രദ്ധിച്ചിട്ടും സഹായം നൽകുന്നതിന് പകരം ലഹരി ഉപയോഗം തുടരാൻ പണം നൽകി പ്രോത്സാഹിപ്പിച്ച കാഴ്ചക്കാരുടെ ക്രൂരമായ മനോഭാവം സംഭവത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ. അമിതമായ ലഹരി ഉപയോഗം മൂലം ഹൃദയസ്തംഭനമോ ആന്തരിക അവയവങ്ങളുടെ തകരാറോ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.