
ആഭിചാരക്രിയയ്ക്ക് വഴങ്ങാത്തതിനെ തുടർന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റെജുലയുടെ (35) മുഖത്ത് ക്രൂരമായ ആക്രമണം നടത്തിയ ഭർത്താവ് സജീർ നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. റെജുലയെ പീഡിപ്പിക്കാൻ ഉസ്താദ് നിർദേശിച്ച ആഭിചാരക്രിയകൾക്ക് കൂട്ടുനിൽക്കാത്തതാണ് ആക്രമണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഈ സാഹചര്യത്തിൽ, ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കുമെന്നും ആവശ്യമെങ്കിൽ ഇയാളെ കേസിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
റെജുലയുടെ ശരീരത്തിൽ സാത്താൻ്റെ ശല്യം ഉണ്ടെന്ന് പറഞ്ഞ് സജീർ ഭാര്യയെ നിരന്തരം ആക്രമിച്ചിരുന്നു. മന്ത്രവാദി ജപിച്ച് നൽകിയ ചരടുകൾ കെട്ടാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. മുടിയഴിച്ചിട്ട് മന്ത്രവാദ കർമ്മങ്ങൾ നടത്താൻ റെജുലയെ സജീർ നിർബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്നതോടെ അടുക്കളയിൽ തിളച്ചു കിടന്ന മീൻകറി റെജുലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ റെജുലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റെജുലയുടെ വിശദമായ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. കൂടാതെ, കുട്ടിയെ മർദിച്ചതിനും സജീറിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.