4 January 2026, Sunday

Related news

December 17, 2025
December 11, 2025
November 26, 2025
October 28, 2025
October 6, 2025
September 15, 2025
August 28, 2025
August 21, 2025
August 17, 2025
August 1, 2025

സാർവദേശീയ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു; കേരളത്തിന്റെ മതനിരപേക്ഷ ബദൽ: മന്ത്രി കെ രാജൻ

Janayugom Webdesk
തൃശൂര്‍
August 17, 2025 10:21 pm

നുണകൾ പ്രചരിപ്പിക്കുകയും നുണകൾ കൊണ്ട് സാഹിത്യ സൃഷ്ടി നടത്തുകയും അതിനെ സ്ഥാപിക്കുകയും ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന അന്തരീക്ഷത്തിൽ ലോകത്തിനു മുന്നിൽ കേരളത്തിന് മുന്നോട്ട് വെക്കാനുള്ള ഒരു മതനിരപേക്ഷ ബദലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവം ഐഎൽഎഫ് കെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അതിസമ്പന്നമായ സംസ്കാരികത മനപൂർവ്വം തിരസ്കരിക്കപ്പെടുന്നു എന്നത് കൂടി നാം തിരിച്ചറിയപ്പെടണം. നാടിന്റെ സാംസ്കാരിക മുന്നേറ്റങ്ങളെ തകർക്കാൻ അസത്യവും വികലവുമായ സിനിമകൾ പോലും പടച്ചുവിടുന്ന അതിഭീകരമായിട്ടുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ സാഹിത്യോത്സവത്തെ ഏറ്റവും സമ്പന്നമാക്കുന്ന ചടങ്ങാണ് സാഹിത്യ അക്കാദമിയുടെ ഓഡിറ്റോറിയത്തിന് എം ടി വാസുദേവൻ നായരുടെ പേര് സമർപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് കേരള സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയം എന്ന് പേരിടലും മന്ത്രി നിർവഹിച്ചു.
ഫെസ്റ്റിവൽ ബുക്ക് പ്രകാശനം മന്ത്രി ആർ ബിന്ദു ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന് നൽകി നിർവഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിൻ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്തിനും നൽകി പ്രകാശനം ചെയ്തു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് മുഖ്യാതിഥിയായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, നേപ്പാൾ സാഹിത്യകാരൻമാരായ ഭുവൻ തപാലിയ, അമർ ആകാശ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, അക്കാദമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക തുടങ്ങിയവർ പങ്കെടുത്തു.

സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ സ്വാഗതവും വി എസ് ബിന്ദു നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 21 വരെ കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ കലാസാംസ്കാരികപരിപാടികളടക്കം എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, കുട്ടികളുടെ സാഹിത്യോത്സവം, കലാപരിപാടികള്‍, നാടകം തുടങ്ങി മൂന്നു വേദികളിലായി വിവിധ പരിപാടികള്‍ അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.