ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരാനായി ഇന്ത്യയിറങ്ങുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് നടക്കും.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ വിജയിച്ച് നാണക്കേടൊഴിവാക്കാനാകും ജോസ് ബട്ലറും സംഘവുമിറങ്ങുക. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചപ്പോള്‍ കരുത്തായത് രോഹിത്തിന്റെ സെഞ്ചുറിയാണ്. താരം 90 പന്തില്‍ 119 റണ്‍സെടുത്തു. വിരാട് കോലിയും കെ എല്‍ രാഹുലുമൊഴികെയുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. കോലി കഴിഞ്ഞ മത്സരത്തില്‍ അഞ്ച് റണ്‍സ് മാത്രമാണെടുത്തത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് കോലിക്ക് ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരം കൂടിയാണിത്.
പരമ്പര നേടിയതിനാല്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അവസാന ഏകദിനത്തിൽ പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റങ്ങൾ കൊണ്ടുവരാനാണ് സാധ്യത. കെ എൽ രാഹുലിനെ ഇന്ത്യ ആദ്യ രണ്ട് ഏകദിനത്തിലും വിക്കറ്റിന് പിന്നിൽ കൊണ്ടുവന്നു. എന്നാൽ രണ്ടിലും ബാറ്റിങ്ങിൽ രാഹുൽ പരാജയപ്പെട്ടു. ഇതോടെ റിഷഭ് പന്തിന് അഹമ്മദാബാദിൽ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ആദ്യ രണ്ട് ഏകദിനത്തിലും അർധ ശതകം നേടിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് അവസാന ഏകദിനത്തിൽ വിശ്രമം നൽകാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ യശസ്വി ജയ്സ്വാൾ പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയേക്കും. ആദ്യ ഏകദിനത്തിൽ യശസ്വി രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയെങ്കിലും സ്കോർ ഉയർത്താനായില്ല.
ഓള്‍റഔണ്ടറായ വാഷിങ്ടൺ സുന്ദറിന് ആദ്യ രണ്ട് ഏകദിനങ്ങളും കളിക്കാനായിരുന്നില്ല. ഇന്ന് രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടൺ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.