22 January 2026, Thursday

Related news

September 27, 2025
August 30, 2025
August 2, 2025
June 12, 2025
September 30, 2024
September 29, 2024
September 28, 2024
September 3, 2024
September 1, 2024
August 31, 2024

നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം, 
‘വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന’

Janayugom Webdesk
ആലപ്പുഴ
July 21, 2023 7:37 pm

ഓഗസ്റ്റ് 12ന് നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎയും സിനിമ‑സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻടിബിആർ സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.

വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓർമകൾ ചേർത്തലക്കാരികൂടിയായ നടി ഗായത്രി പങ്കുവെച്ചു. വള്ളംകളിയുടെ ചിഹ്നം പതിച്ച തൊപ്പി അച്ഛൻ കൊണ്ടുവരുന്നതിനായി കുട്ടിക്കാലത്ത് കാത്തിരുന്നിട്ടുണ്ടെന്നും അവർ ഓർത്തു. ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പിൽ പി ദേവപ്രകാശാണ് (ആർട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 250 ഓളം എൻട്രികളാണ് ലഭിച്ചത്. ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, സിറിൾ ഡോമിനിക്, ടി ബേബി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

ചടങ്ങിൽ എൻ ടി ബി ആർ സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ സൂരജ് ഷാജി, നഗരസഭ കൗൺസിലർ സിമി ഷാഫി ഖാൻ, സുവനീർ കമ്മറ്റി കൺവീനറായ എ ഡി എം എസ് സന്തോഷ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, ഇൻഫാസ്ട്രക്ചർ കമ്മറ്റി കൺവീനർ എം സി സജീവ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എബി തോമസ്, കെ നാസർ, റോയ് പാലത്ര, എ കബീർ, രമേശൻ ചെമ്മാപറമ്പിൽ, പ്രസ് ക്ലബ് പ്രസിഡന്റ് എസ് സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: The lucky mas­cot of the Nehru Tro­phy Boat Race, ‘Kutiyana Row­ing a Boat’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.