
ജനങ്ങളുടെ ഹൃദയാഭിവാദ്യങ്ങളേറ്റുവാങ്ങി എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥകള്‍ പര്യടനം തുടരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായ തെക്കൻ മേഖല വികസന മുന്നേറ്റജാഥയ്ക്ക് ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ ആവേശോജ്വലമായ സ്വീകരണങ്ങള്‍ ലഭിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂരില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. എ എം റാഫി അധ്യക്ഷനായി. വാമനപുരം കല്ലറയില്‍ പി എസ് ഷൗക്കത്തും നെടുമങ്ങാട് നടന്ന സ്വീകരണത്തില്‍ മന്ത്രി ജി ആര് അനിലും അധ്യക്ഷരായി. തുടര്‍ന്ന് അരുവിക്കരയില്‍ ജാഥ സമാപിച്ചു. എം എസ് റഷീദ് അധ്യക്ഷനായി. ഇന്ന് കാട്ടാക്കടയില്‍ നിന്നാരംഭിച്ച് പാറശാല, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം കോവളത്ത് സമാപിക്കും. നാളെ പുത്തരിക്കണ്ടം മൈതാനിയിലാണ് തെക്കൻ മേഖലാ ജാഥയുടെ സമാപനം.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്നലെ തിരൂരങ്ങാടി, താനൂർ, തിരൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. ഓരോ കേന്ദ്രങ്ങളിലും വരവേല്‍ക്കാന്‍ ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. താനൂരിൽ മന്ത്രി വി അബ്ദുറഹ്മാനും തിരൂരിൽ ടി ജെ രാജേഷും അധ്യക്ഷത വഹിച്ചു. പൊന്നാനിയിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് വൈകിട്ട് മൂന്നിന് മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. കൂറ്റനാട്-ഗുരുവായൂർ റോഡിൽ ന്യൂ ബസാറിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ പാലക്കാട് ജില്ലയിലെ ആദ്യസ്വീകരണം നൽകും. തുടർന്ന് വൈകിട്ട് 4.30ന് പട്ടാമ്പിയിലും 5.30ന് ഷൊർണൂരിലും സ്വീകരണം നൽകും.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്നലെ എറണാകുളം ജില്ലയിൽ അങ്കമാലി, ആലുവ, പറവൂർ, വൈപ്പിൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. അങ്കമാലിയിൽ ബെന്നി മൂഞ്ഞേലിയും ആലുവയിൽ എ ഷംസുദ്ദീനും പറവൂരിൽ ടി വി നിഥിനും വൈപ്പിനിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും അധ്യക്ഷത വഹിച്ചു. ഈ മാസം ആറിന് ആറന്മുളയിൽ നിന്ന് ആരംഭിച്ച മധ്യമേഖലാ ജാഥയുടെ പര്യടനം ഇന്ന് സമാപിക്കും. കൊച്ചി, തൃപ്പൂണിത്തുറ, കളമശേരി, എറണാകുളം മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. വൈകിട്ട് അഞ്ചിന് കലൂർ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.