12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 31, 2025 6:00 am

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നാളെ ബജറ്റ് അവതരിപ്പിക്കും. ഫെെനാന്‍സ് ബില്‍ ഉള്‍പ്പെടെ 16 ബില്ലുകളാണ് നടപ്പുസമ്മേളനത്തില്‍ സഭയുടെ പരിഗണനയ്ക്ക് എത്തുക. വഖഫ് ഭേദഗതി ബില്ലും ഇതില്‍ ഉള്‍പ്പെടും.

വഖഫ് ഭേദഗതി ബില്‍ അവലോകനം ചെയ്യാന്‍ നിയോഗിച്ച സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ ജഗദംബികാ പാല്‍ ബില്‍ ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചു. ഇന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യുന്നതോടെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമാകുക. തുടര്‍ന്ന് രാജ്യത്തിന്റെ ധനസ്ഥിതി സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് (ഇക്കണോമിക് സര്‍വേ) സഭയുടെ മേശപ്പുറത്തു വയ്ക്കും. ഇതിന്റെ ചുവടുപിടിച്ചാണ് ബജറ്റ് തയ്യാറാക്കുന്നത്.

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്. തൊഴിലില്ലായ്മ പരിഹരിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. പാവപ്പെട്ടവരും ഇടത്തരക്കാരും വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധ്യതയില്ലെന്നാണ് സീ വോട്ടേഴ്‌സ് നടത്തിയ സര്‍വേകണ്ടെത്തിയത്. മോഡിക്കു കീഴില്‍ രാജ്യത്തെ ദരിദ്ര വിഭാഗങ്ങള്‍ക്ക് വിശ്വാസം നഷ്ടമായെന്നാണ് സര്‍വേ ഫലത്തിലുള്ളത്.

രണ്ടു പാദമായി ചേരുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം ഫെബ്രുവരി 13ന് സമാപിക്കും. രണ്ടാം പാദം മാര്‍ച്ച് 10ന് ആരംഭിച്ച് ഏപ്രില്‍ നാലിനാണ് അവസാനിക്കുക. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ ഭരണം പിടിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലുണ്ട്. 

സഭാ സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം വിവിധ വിഷയങ്ങള്‍ മുന്നോട്ടു വച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. സര്‍ക്കാരുമായി സഹകരിക്കുമെന്ന പൊതുധാരണ യോഗത്തില്‍ ഉണ്ടായെങ്കിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷം നീക്കം നടത്തുക എന്നാണ് വിലയിരുത്തല്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.