9 January 2026, Friday

മോഡിയുടെ നവഭാരതത്തിൽ പൗരാവകാശത്തിന്റെ സ്ഥാനം എവിടെയെന്ന് വ്യക്തമാക്കണം: ബിനോയ് വിശ്വം

Janayugom Webdesk
കോന്നി
August 16, 2025 10:57 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നവഭാരതത്തിൽ പൗരാവകാശത്തിന്റെ സ്ഥാനം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിൽ ഉയർത്തിയ സ്വരാജ് എന്ന മുദ്രാവാക്യത്തിന് നവഭാരതത്തിൽ എന്തെങ്കിലും പരിഗണന കിട്ടുമോ. കൃഷിക്കാര്‍, തൊഴിലാളികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിവരുടെ സ്ഥാനം നവഭാരതത്തില്‍ എവിടെയാണെന്ന് കൂടി വ്യക്തമാക്കണം. യുഎസ് പ്രസിഡന്റ് ട്രംപിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പ്രധാനമന്ത്രിയാണ് മോഡി. ഇന്ത്യ‑പാക് യുദ്ധം അവസാനിച്ചത് ട്രംപിന്റെ ഇടപെടൽ മൂലമാണെന്ന് അമേരിക്ക ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും അതിനെതിരെ മോഡിക്ക് മിണ്ടാട്ടമില്ല. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 50% തീരുവ കൂട്ടിയപ്പോഴും പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ആർഎസ്എസിന് പങ്കില്ല. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകേണ്ട യൂണിവേഴ്സിറ്റികളെ ഗവർണർ വര്‍ഗീയതയുടെ പാഠശാലയാക്കാൻ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം കോളജ് കാമ്പസുകളിൽ വിഭജനഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ ആഹ്വാനം വിദ്യാർത്ഥി സമൂഹം തള്ളിക്കളഞ്ഞെന്നും ബിനോയ് വിശ്വം പറഞ്ഞു. മുണ്ടപ്പള്ളി തോമസ് പതാക ഉയര്‍ത്തി. ഡി സജി, ബാബു പാലക്കല്‍, കെ സതീശ്, സുമതി നരേന്ദ്രന്‍ എന്നിവര്‍ പ്രസീഡിയം അംഗങ്ങളായി. അടൂര്‍ സേതു രക്തസാക്ഷി പ്രമേയവും അഡ്വ. കെ ജി രതീഷ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ആര്‍ ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എം പി, മന്ത്രി പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരന്‍, കെ ആര്‍ ചന്ദ്രമോഹന്‍, സി എന്‍ ജയദേവന്‍, ആര്‍ രാജേന്ദ്രന്‍, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ചർച്ചയ്ക്ക് മറുപടി നൽകി.

Eng­lish summary:The place of cit­i­zen­ship in Mod­i’s new India must be clar­i­fied: Binoy Vishwam
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.