
വീടിന്റെ ചുമരിൽ മരണകുറിപ്പും എഴുതി കടലിലേക്ക് ഇറങ്ങിയ യുവാവിനെ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആലപ്പുഴ കൺട്രോൾ റൂമിലേക്ക് ഒരു യുവാവിന്റെ ഫോൺ വിളി എത്തി.ജീവിതം മടുത്തുവെന്നും താൻ ആത്മഹത്യ ചെയ്യുന്നതിനായി ഇറങ്ങുകയാണെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നുമാണ് ഇയാൾ ഫോണിലൂടെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ ഒന്നും പറയാതെ യുവാവ് ഫോൺ ഡിസ്കണക്ട് ചെയ്യുകയും ചെയ്തു. ഇതോടെ കൺട്രോൾ റൂമിൽ നിന്നും ഇയാളുടെ വിവരങ്ങൾ പ്രസ്തുത പോലീസ് സ്റ്റേഷനിൽ രാത്രി പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് എഎസ് ഐ നസീറും എഎസ്ഐ ശ്രീവിദ്യയും ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംലാലും ആയിരുന്നു. ഇവർ ഉടൻ തന്നെ വിവരം എസ്എച്ച്ഒ യെ വിവരം അറിയിച്ചു.
സിഐ സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ഉടന്‍ അയച്ചു നൽകുകയും ചെയ്തു. മൊബൈൽ ലൊക്കേഷൻ ബീച്ചിന് സമീപം കടലിനോട് ചേർന്ന് കാണപ്പെട്ടതോടെ ഫോൺ വിളി വസ്തുതയുള്ളതാണെന്ന്പൊലിസിന് മനസിലായി. പൊലിസ് ബീച്ചിലേക്ക് ജീപ്പിൽ പോവുന്നതിനൊപ്പം തന്നെ യുവാവിന്റെ ഫോണിലേക്ക് നിരവധി തവണ വിളിച്ചെങ്കിലും കോൾ അറ്റൻഡ് ചെയ്തിരുന്നില്ല. തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് ബീച്ചിന് സമീപത്തെത്തി. ഈ സമയം കടലിലേക്ക് ഇറങ്ങിയ നിലയിലാണ് യുവാവിന്റെ മൊബൈൽ ലൊക്കേഷൻ കാണപ്പെട്ടത്. കനത്ത ഇരുട്ടും മഴയും മൂലം ഉദ്യോഗസ്ഥർക്ക് ഇയാൾ കടലോരത്ത് ഏതു ഭാഗത്താണ് നിൽക്കുന്നതെന്ന് തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടി. ഇയാളുടെ ഫോണിൽ വിളിച്ച് പോലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാൻ ശ്രമിച്ചു .ആദ്യം ഒന്നും ഒരു തരത്തിലും ഇയാൾ വഴങ്ങിയില്ല സഹോദരനെ പോലെ കരുതി തിരിച്ചു കയറണമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും പോലീസ് ഇയാളോട് പറഞ്ഞു കൊണ്ടേ ഇരുന്നു. ശക്തമായ തിരയുള്ളതിനാൽ അധിക സമയം എടുക്കുന്നതും പെട്ടെന്ന് ഇയാളുടെ അടുത്തേക്ക് എത്തിയാൽ യുവാവ് കടലിലേക്ക് വീണ്ടും ഇറങ്ങിയാലോ എന്നതും ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കി.
അനുനയിപ്പിച്ച് സംസാരിച്ചും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും പറഞ്ഞതോടെയാണ് യുവാവിന്റെ മനസ്സ് മാറിയത്. ഇതിനിടയിൽ എ എസ് ഐ നസീറും പോലീസ് ഓഫീസർ ശ്യാംലാലും ചേർന്ന് കടലിൽ ഇറങ്ങി വെള്ളത്തിൽ നിന്ന യുവാവിനെ കരയിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. സ്റ്റേഷനിൽ എത്തി യുവാവിന്റെ പ്രശ്നങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ് ആവശ്യമായ പരിഹാരം കാണാൻ എല്ലാ പിന്തുണയും നൽകിയാണ് യുവാവിനെ പോലീസ് ബന്ധുക്കളെ ഏൽപ്പിച്ചത്. സമയോചിതവും സ്നേഹപൂർവ്വമുള്ള ഇടപടലാണ് കടലിൽ പൊലിയേണ്ടിയിരുന്ന ഒരു മനുഷ്യ ജീവനെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.