30 December 2025, Tuesday

Related news

December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 27, 2025

തമിഴ്‌നാട് സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതി തിരിച്ചയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2025 10:04 pm

സംസ്ഥാന നിയമസഭ പാസാക്കിയ സര്‍വകലാശാല ഭേദഗതി നിയമം രാഷ്ട്രപതി തിരിച്ചയച്ചത് തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടിയായി. 2022 ഏപ്രിലില്‍ എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ പാസാക്കിയ ബില്ലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ തിരിച്ചയച്ചത്.
168 വര്‍ഷം പഴക്കമുള്ള മദ്രാസ് സര്‍വകലാ വൈസ് ചാന്‍സിലര്‍ നിയമന അധികാരം പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാക്കുന്ന ബില്ലാണിത്. 2022ല്‍ ബില്‍ പാസാക്കി ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവച്ചു. മാസങ്ങളോളം നാഥനില്ലാക്കളരിയായി കുത്തഴിഞ്ഞ സര്‍വകലാശാലാ ഭരണം നിലയ്ക്കുന്ന അവസ്ഥയില്‍, ഗവര്‍ണര്‍ ബില്ല് പാസാക്കാതെ പിടിച്ചുവച്ചിരിക്കുന്നതായി മദ്രാസ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. തൊട്ടുപിന്നാലെ ബില്‍ രാഷ്ട്രപതിക്ക് റഫര്‍ ചെയ്ത് ആര്‍ എന്‍ രവി കയ്യൊഴിയുകയായിരുന്നു.

നിലവില്‍ സര്‍വകലാശാലയുടെ എക്സ്-ഒഫിഷ്യോ ചാന്‍സിലറായി സേവനമനുഷ്ടിക്കുന്ന ഗവര്‍ണറില്‍ നിന്ന് വിസിയെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ഭേദഗതി ബില്ലാണ് പുനഃപരിശോധന നടത്തണമെന്ന കുറിപ്പോടെ തിരിച്ചയച്ചതെന്ന് രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ആറോളം ബില്ലുകള്‍ അംഗീകരിക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മൂന്ന് മാസത്തിനകം ബില്ലിന് അംഗീകാരം നല്‍കാത്ത പക്ഷം ബില്ലുകള്‍ പാസാക്കിയതായി കണക്കുമെന്ന് രണ്ടംഗ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. 

ഇതിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച സമയപരിധി റഫറന്‍സ് ഹര്‍ജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ബില്ലുകള്‍ പാസാക്കുന്നതിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് ഉത്തരവിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ഗവര്‍ണറായി ചുമതലയേറ്റ നാള്‍ മുതല്‍ ഡിഎംകെ സര്‍ക്കാരുമായി കടുത്ത ഭിന്നതയില്‍ തുടരുന്ന ആര്‍ എന്‍ രവിയുടെ നിലപാട് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. മദ്രാസ് സര്‍വകലാശാല ഉള്‍പ്പെടെയുള്ള 22 സ്ഥാപനങ്ങളില്‍ 14 എണ്ണത്തിലും വിസിമാര്‍ ഇല്ലാത്ത സ്ഥിതിയാണ്. കണ്‍വീനര്‍ കമ്മിറ്റിയാണ് സംസ്ഥാനത്തെ സര്‍വകലാശാലാ ഭരണം നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.