
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഫ്) പ്രഥമ റാങ്കുകള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഈയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്.
സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രഥമ റാങ്കിങ്ങില്‍ പങ്കെടുത്തതെന്ന് റാങ്ക് പട്ടിക പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സര്‍വകലാശാലകളുടെ വിഭാഗത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഒന്നാം റാങ്ക് കരസ്ഥമാക്കി.
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ വിഭാഗത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജും എന്‍ജിനീയറിങ് കോളജുകളുടെ പട്ടികയില്‍ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങും ഒന്നാം റാങ്ക് നേടി.
ടീച്ചിങ് ലേണിങ് ആന്റ് റിസോഴ്സസ്, നോളജ് ഡിസിമിനേഷന്‍ ആന്റ് റിസര്‍ച്ച് എക്സലന്‍സ്, ഗ്രാജുവേഷന്‍ ഔട്ട്കം, ഔട്ട് റീച്ച് ആന്റ് ഇന്‍ക്ലൂസിവിറ്റി, സയന്റിഫിക് ടെമ്പര്‍ ആന്റ് സെക്യുലര്‍ ഔട്ട്‌ലുക്ക് എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് റാങ്കിങ് പട്ടിക തയ്യാറാക്കിയത്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തര്‍ദേശീയവുമായ റാങ്കിങ് മെച്ചപ്പെടുത്തുന്നതിനാവശ്യമായ മുന്നൊരുക്കം എന്ന നിലയിലാണ് കെഐആര്‍എഫ് ഉന്നതവിദ്യാഭ്യാസവകുപ്പും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ആരംഭിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. രാജൻ വർഗീസും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.