
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 10% താരിഫ് വർദ്ധിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അന്തരിച്ച യുഎസ് നേതാവ് റൊണാൾഡ് റീഗനെ ഫീച്ചർ ചെയ്ത ഒരു കനേഡിയൻ പരസ്യത്തിന്റെ പേരിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നടപടി. കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി ട്രംപ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പുതിയ താരിഫ് വർധന. “അവരുടെ പരസ്യം ഉടൻ നീക്കം ചെയ്യേണ്ടതായിരുന്നു, പക്ഷേ അത് ഒരു വഞ്ചനയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ കഴിഞ്ഞ രാത്രി വേൾഡ് സീരീസ് സമയത്ത് അവർ അത് പ്രദർശിപ്പിച്ചു,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. “വസ്തുതകളെക്കുറിച്ചുള്ള അവരുടെ ഗുരുതരമായ തെറ്റിദ്ധാരണയും, ശത്രുതാപരമായ നടപടിയും കാരണം, അവർ ഇപ്പോൾ നൽകുന്നതിന് പുറമെ 10% താരിഫ് കൂടി കാനഡക്കെതിരെ വർദ്ധിപ്പിക്കുകയാണ്,” ട്രംപ് കൂട്ടിച്ചേർത്തു.
കാനഡയിലെ ഒന്റാറിയോ പ്രവിശ്യ തയ്യാറാക്കിയ വിവാദ പരസ്യത്തിൽ 1987ൽ റീഗൻ നടത്തിയ ഒരു റേഡിയോ പ്രസംഗത്തിലെ ഉദ്ധരണികളാണ് ഉപയോഗിച്ചത്. വിദേശ ഇറക്കുമതിക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകുന്ന ഭാഗമായിരുന്നു അത്. “ഉയർന്ന താരിഫുകൾ അനിവാര്യമായും വിദേശ രാജ്യങ്ങളുടെ പ്രതികാര നടപടികളിലേക്കും കടുത്ത വ്യാപാര യുദ്ധങ്ങളിലേക്കും നയിക്കും,” എന്ന് റീഗൻ പറഞ്ഞിരുന്നു. താരിഫ് വിരുദ്ധ പരസ്യം വിവാദമായതോടെ, തിങ്കളാഴ്ച പരസ്യം പിൻവലിക്കാമെന്നും ചർച്ചകൾ പുനരാരംഭിക്കാമെന്നും ഒന്റാറിയോ സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.