
ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ സേനകൾക്കിടയിൽ കൂടുതൽ ഏകോപനവും ഏകീകൃത കമാൻഡും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഭരണഘടന ഭേദഗതിക്ക് പാകിസ്താൻ. സായുധ സേന ഉൾപ്പെടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 243-ാം അനുച്ഛേദത്തിൽ നിർണായക മാറ്റങ്ങൾ നിർദ്ദേശിക്കുന്ന 27-ാം ഭരണഘടനാ ഭേദഗതി ബിൽ ശനിയാഴ്ച പാക് പാർലമെന്റിൽ അവതരിപ്പിച്ചു.
സംയുക്ത കമാന്‍ഡ് സ്ഥാപിക്കുന്നതിനും മൂന്ന് സായുധ സേനാവിഭാഗങ്ങള്‍ക്കും ഇടയില്‍ മികച്ച ഏകോപനം ഉറപ്പാക്കുന്നതിനുമായി ‘കമാന്‍ഡര്‍ ഓഫ് ഡിഫന്‍സ് ഫോഴ്‌സസ്’ എന്ന പദവി അവതരിപ്പിക്കാന്‍ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ബില്ലനുസരിച്ച്, പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി കരസേനാ മേധാവിയെയും പ്രതിരോധ സേനാ മേധാവിയെയും നിയമിക്കും.
പ്രതിരോധ സേനാ മേധാവി കൂടിയായ കരസേനാ മേധാവി, പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് കമാൻഡിന്റെ തലവനെ നിയമിക്കും. പാകിസ്താന്റെ സൈനിക മേധാവി അസിം മുനീര്‍ നവംബര്‍ 28‑ന് വിരമിക്കാനിരിക്കുകയാണ്. മെയിൽ ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയിരുന്നു. പുതുതായി സൃഷ്ടിക്കപ്പെടുന്ന കമാൻഡർ ഓഫ് ഡിഫൻസ് ഫോഴ്സസ് തസ്തികയിലേക്ക് അസിംമുനീറിന് പ്രഥമ പരിഗണന ലഭിച്ചേക്കുമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദീർഘകാലമായി സൈന്യം പാകിസ്താനിലെ നിർണായക അധികാര കേന്ദ്രമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, രാജ്യത്തെ രാഷ്ട്രീയ‑സൈനീക നേതൃത്വങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമാവുന്നതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഭരണഘടന ഭേദഗതിയടക്കം സംഭവവികാസങ്ങൾ എന്നതും ശ്രദ്ധേയമാണ്. അഫ്ഗാനിസ്താനുമായി സംഘർഷം ആളിക്കത്തിക്കുന്നത് പാക് സൈന്യമാണെന്ന് കഴിഞ്ഞ ദിവസം താലിബാൻ ഭരണകൂടം ആരോപിച്ചിരുന്നു.
മെയ് മാസത്തില്‍ ഇന്ത്യയുമായുണ്ടായ യുദ്ധത്തില്‍ നിന്ന് പഠിച്ച ‘പാഠങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്’ പ്രതിരോധ രംഗത്തെ ഈ പുതിയ പരിഷ്‌കാരങ്ങള്‍ എന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരുന്ന ഈ മാറ്റം, സൈനിക മേധാവി അസിം മുനീറിന് സാധാരണ സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.