12 February 2026, Thursday

Related news

February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 3, 2026
February 3, 2026
February 2, 2026
January 26, 2026
January 25, 2026
January 24, 2026

രോഗിയായ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു, കൊലക്കുറ്റത്തിന് യുവാവ് ജയിലിൽ കഴിഞ്ഞത് 395 ദിവസം

Janayugom Webdesk
ഭോപ്പാൽ
August 22, 2025 6:57 pm

മാനുഷിക പരി​ഗണനയുടെ പേരിൽ അയൽക്കാരിയെ സഹായിച്ചതിന് യുവാവ് ജയിൽ വാസം അനുഭവിച്ചത് 395 ദിവസം ഏകദേശം 13 മാസം. രാജേഷ് വിശ്വകർമ്മ എന്ന യുവാവിനാണ് ദുരനുഭവം. 2024 ജൂൺ 16ന് ഭോപ്പാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തമായി ഭൂമിയോ മാതാപിതാക്കളോ നിയമപരമായ അറിവോ ഇല്ലാത്ത ഒരു ദിവസക്കൂലിക്കാരനാണ് രാജേഷ്. അയൽപക്കത്തുള്ള അസുഖബാധിതയായ സ്ത്രീയെ ഡിഐജി ബംഗ്ലാവിന് സമീപമുള്ള ഒരു ആശുപത്രിയിൽ രാജേഷ് പ്രവേശിപ്പിച്ചു. ശേഷം ജോലിക്ക് പോയി വൈകുന്നേരത്തോടെ സ്ത്രീ മരിച്ചു. പിറ്റേന്ന് രാവിലെ, കൊലപാതകക്കുറ്റത്തിന് രാജേഷിനെ അറസ്റ്റ് ചെയ്തു.

“അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയത്,“വൈകുന്നേരമായപ്പോഴേക്കും പൊലീസ് എന്നെ കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തു, പിറ്റേന്ന് എന്നെ അറസ്റ്റ് ചെയ്തു. ഞാൻ അവരെ ചികിത്സയ്ക്കായി കൊണ്ടുപോയെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ എന്നെ എന്റെ കുടുംബത്തോട് സംസാരിക്കാൻ അനുവദിച്ചില്ല. എന്നെ ഒമ്പത് ദിവസം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു, പിന്നീട് നേരെ ജയിലിലേക്ക് അയച്ചു. അഭിഭാഷകനെ നിയമിക്കാൻ എന്റെ പക്കൽ പണമില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു. പൊലീസ് മുന്നറിയിപ്പില്ലാതെ രാജേഷിൻറെ വാടകമുറി പൂട്ടിയിട്ടതോടെ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഭവനരഹിതനായി. ഇപ്പോൾ തനിക്ക് 13 മാസത്തെ വാടക നൽകണം. ആരും ജോലി നൽകുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റവാളിയെന്ന ചീത്തപ്പേരായി. ഒരു വർഷത്തിലേറെയായി, വിചാരണയില്ലാതെ, രാജേഷ് ജയിലിൽ കിടന്നു. അദ്ദേഹത്തിന്റെ സഹോദരി കമലേഷിനെ അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസത്തിന് ശേഷമാണ് വിവരം അറിയിച്ചത്.

“ഞാൻ ഒറ്റയ്ക്കായിരുന്നു, പോകാൻ കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം എന്നോട് എല്ലാം പറഞ്ഞു. അദ്ദേഹത്തിന്റെ ആധാർ കാർഡും ഫോണും എടുക്കാൻ ഞാൻ പോലീസ് സ്റ്റേഷനിൽ പോയപ്പോൾ, അവർ എന്നെ ഓടിച്ചു, പിന്നീട് അത് തിരികെ നൽകാൻ 500 രൂപ ആവശ്യപ്പെട്ടു. അത് ഞങ്ങൾക്ക് മറ്റൊരു ചെലവായിരുന്നു. അദ്ദേഹം ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നു, പക്ഷേ പോലീസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ ആരും വിദ്യാഭ്യാസമുള്ളവരല്ല. എനിക്ക് കഴിയുമ്പോഴെല്ലാം ഞാൻ അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു,” അവർ പറഞ്ഞു.

ഒടുവിൽ കോടതി രാജേഷ് നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ നീതിയിലേക്കുള്ള വഴി തുറന്നത് പൊലീസല്ല, മറിച്ച് കോടതി നിയമിച്ച അഭിഭാഷകയായ റീന വർമ്മയാണ്. മാനുഷിക പരിഗണനയ്ക്ക് രാജേഷ് നൽകേണ്ടിവന്ന വില വലുതാണെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും അഭിഭാഷക പറഞ്ഞു. ഈ നീതി ലംഘനം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ‌സി‌ആർ‌ബി) പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2022 ഉം ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2025 ഉം അനുസരിച്ച്, ഇന്ത്യൻ ജയിലുകളിലെ തടവുകാരിൽ 75.8 ശതമാനവും വിചാരണത്തടവുകാരാണ്. മധ്യപ്രദേശിൽ മാത്രം 6,185 വിചാരണത്തടവുകാർ ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്നു. കുറ്റക്കാരല്ല, കോടതിയിൽ അവരുടെ ദിവസത്തിനായി കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.