22 January 2026, Thursday

Related news

January 14, 2026
January 5, 2026
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
November 5, 2025

കൗമാര കലാമേളയ്ക്ക് അരങ്ങൊരുങ്ങി; 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖിക
തിരുവനന്തപുരം
January 3, 2025 6:32 am

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയ്ക്ക് നാളെ അരങ്ങുണരും. 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം ടി — നിളയിൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും. തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടനത്തിന് ശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. 

ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ. ആകെ 25 വേദികളാണുള്ളത്. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.

15,000 വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടഅനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്രകലകളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സരഇനമായി ഉൾപ്പെടുത്തി. സംസ്‌കൃതോത്സവം ഗവ. മോഡൽ എച്ച്എസ്എസ്, ഗവ. മോഡൽ എൽപിഎസ് തൈയ്ക്കാട് എന്നിവിടങ്ങളിലും അറബിക് കലോത്സവം ശിശുക്ഷേമ സമിതി ഹാൾ തൈയ്ക്കാട്, ഗവ. മോഡൽ എച്ച്എസ്എസ് തൈയ്ക്കാട് എന്നീ വേദികളിലുമാണ് നടക്കുന്നത്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്സിബഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ടിന് വൈകിട്ട് അഞ്ചിന് കലോത്സവത്തിന്റെ സമാപനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയാവും. വാര്‍ത്താസമ്മേളനത്തില്‍ ജി ആര്‍ അനില്‍, എംഎല്‍എമാരായ ആന്റണി രാജു, വി ജോയി, വി കെ പ്രശാന്ത്, എം വിൻസന്റ്, മേയര്‍ ആര്യ രാജേന്ദ്രൻ, ‍ഡിസിപി ബി വി വിജയഭാരത് റെഡ്ഡി എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.