പശ്ചിമ ബംഗാളിലെ മമതാ ബാനർജി സർക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാന സ്കൂൾ സർവീസ് കമ്മിഷന്റെ കീഴിലുള്ള 25,753 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമനങ്ങൾ വഞ്ചനയിലൂടെ ഉണ്ടായതാണെന്നും അതിനാൽ അവ വഞ്ചനാപരമാണെന്നും കോടതി പറഞ്ഞു.
2016ല്‍ പശ്ചിമ ബംഗാള്‍ സ്കൂള്‍ സര്‍വീസ് കമ്മിഷന്‍ (എസ്എസ്‌സി) നടത്തിയ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കേസ്. 24,640 ഒഴിവുകളിലേക്ക് ആകെ 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ മത്സരിച്ചു. ഇതില്‍ 25,753 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കുകയായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. 2024 ഡിസംബര്‍ 19ന് സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി. നിയമന പ്രക്രിയയിലെ കൃത്രിമങ്ങള്‍ നിയമനങ്ങളുടെ സമഗ്രതയെ ബാധിച്ചിട്ടുണ്ടെന്നും അവ നിലനിര്‍ത്താന്‍ കഴിയാത്തത്ര ദോഷം ചെയ്തുവെന്നും കോടതി പറഞ്ഞു. മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയും ദുഷിച്ചതും കളങ്കപ്പെട്ടതുമാണെന്നും നിയമനങ്ങള്‍ അസാധുവാണെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.