
കേരളത്തിൽ നടപ്പാക്കിവരുന്ന രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിനെ കുറിച്ച് പഠിക്കുന്നതിനായി തെലങ്കാനയിലെ നാഷണൽ സർവേ, റവന്യു ഉദ്യോഗസ്ഥരും ഇൻഫോർമാറ്റിക്സ് സെന്റർ (എന്‍ഐസി) ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്ത് എത്തി. സംഘാംഗങ്ങൾ റവന്യു മന്ത്രി കെ രാജനുമായി ആശയ വിനിമയം നടത്തി.
റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകൾ സംയോജിപ്പിച്ച് കേരളത്തിൽ നടപ്പാക്കിവരുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവേ മാതൃകയിൽ തെലങ്കാന സംസ്ഥാനത്തും നടപ്പിലാക്കുന്നതിന് പ്രയോജനകരമായ സമഗ്രമായ ധാരണ നേടുകയും സമാനമായ മികച്ച രീതികൾ സ്വീകരിക്കുന്നതിനുള്ള സാധ്യത പഠിക്കുകയാണ് സംഘത്തിന്റെ സന്ദർശന ലക്ഷ്യം.
റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തും. സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ട്രെയിനിങ്ങിലും സംഘം പങ്കെടുക്കും.
തെലങ്കാന സർവേ ജോയിന്റ് ഡയറക്ടർ പ്രസന്ന ലക്ഷ്മി, സർവേ ഇൻസ്പെക്ടർ എം നാഗേന്ദർ, സർവേയർമാരായ ടി സസ്യാറാണി, കെ വിനയകുമാർ, നാഷണൽ ഇൻഫർമാറ്റിക്സ് സീനിയർ ഡയറക്ടർമാരായ വിജയമോഹൻ, ഭാഗ്യരേഖ, ഡയറക്ടർ എസ് കൃഷ്ണ, റവന്യു തഹസിൽദാർ സായി കൃഷ്ണ തുടങ്ങിയവരാണ് സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.