
ലോകസഞ്ചാരത്തിന്റെ ആകർഷണമാക്കി കേരളത്തെ പൂർണമായും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031 ലോകം കൊതിക്കും കേരളം’ ശിൽപ്പശാല ഇന്ന് നടക്കും. രാവിലെ 10 ന് കുട്ടിക്കാനം മരിയൻ കോളജിൽ ധന മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം എം മണി, പി ജെ ജോസഫ്, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി, കെടിഡിസി ചെയർമാൻ പി കെ ശശി, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ് കെ സജീഷ് എന്നിവർ പങ്കെടുക്കും.
ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടൂറിസത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ, പുതിയ അവസരങ്ങൾ, പുതുമയാർന്ന സമീപനങ്ങൾ എന്നിവ ചർച്ച ചെയ്യും. ഉത്തരവാദ ടൂറിസം/ഇൻക്ലൂസീവ് ടൂറിസം/എക്സ്പീരിയൻഷ്യൽ ടൂറിസം/റീജെനറേറ്റീവ് ടൂറിസം എന്നിവയുടെ സാധ്യതകൾ, ഡിസൈൻ പോളിസി, ടൂറിസം വിദ്യാഭ്യാസവും നൈപുണി വികസനവുംഭാവിയുടെ ടൂറിസം സാധ്യതകൾക്ക് മനുഷ്യവിഭവ ശേഷിയുടെ വികസനം, ടൂറിസം കേന്ദ്രങ്ങളുടെ രൂപകൽപ്പനയിലെ വെല്ലുവിളികളും അവസരങ്ങളും, ആഗോള ടൂറിസം മാർക്കറ്റിംഗ്, ബ്രാൻഡിംഗ് എന്നിവയിലെ ട്രെൻഡുകൾ, സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയുടെ പ്രയോഗം, പൈതൃക, സാംസ്കാരിക, ആത്മീയ ടൂറിസത്തിന്റെ ഭാവി സാധ്യതകൾ, ടൂറിസം ബിസിനസ് രംഗത്തെ നൂതനാശയങ്ങൾനിക്ഷേപം, സാഹസിക ടൂറിസം എന്നിങ്ങനെ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കി സെഷനുകൾ നടക്കും. കേരളത്തെ ഒരു ഉന്നത നിലവാരമുള്ള, സജീവമായ ആഗോള ടൂറിസം ലക്ഷ്യസ്ഥാനമായി മാറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലെ പ്രധാന ഘടകമായി ടൂറിസത്തെ വളർത്താനും ലക്ഷ്യമിടുന്ന നിർദ്ദേശങ്ങളാകും സെമിനാറിൽ ഉയരുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.