
ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച കേസിലെ പ്രതി കോൺഗ്രസ് നേതാവായ ദേവസ്വം വാച്ചർ കുമാരപുരം പൊത്തപ്പള്ളി തെക്ക് വൈഷ്ണവത്തിൽ രാകേഷ് കൃഷ്ണനെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ 20ന് ആയിരുന്നു മോഷണം നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ജീവനക്കാർ കാണിക്ക തുക തരംതിരിച്ച് എണ്ണി കെട്ടുകളാക്കി പെട്ടികളിൽ സൂക്ഷിച്ചിരുന്നു.
പണം കൊണ്ടു പോകാനായി ബാങ്ക് ജീവനക്കാർ എത്തിയപ്പോൾ സംശയകരമായി രാകേഷ് കൃഷ്ണൻ ചുറ്റി തിരിയുന്നത് അസിസ്റ്റന്റ് കമ്മീഷണർ കാണുകയും തുടർന്ന് നടത്തിയ തിരച്ചിലിനടിയിൽ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പെട്ടിയിൽ നിന്നും 32000 രൂപ പിടിച്ചെടുക്കുകയും ആയിരുന്നു. അവിടെനിന്ന് ഓടി രക്ഷപ്പെട്ട പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ഹരിപ്പാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കാർത്തികപ്പള്ളിയിലുള്ള ബന്ധുവീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റായ രാകേഷ് കൃഷ്ണൻ രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തനാണ്. കുമാരപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം മുൻ പ്രസിഡന്റുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.